ന്യൂഡൽഹി: കോൺഗ്രസിന്റെ സ്ത്രീവിരുദ്ധതയാണ് ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയതിലൂടെ വ്യക്തമാകുന്നതെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടതിൽ സർക്കാർ നിരാശരാണെന്നും എന്നാൽ ഇത് കേന്ദ്രത്തിന്റെയോ ബിജെപിയുടെയോ പരാജയമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് ‘കറുത്ത ദിനം’ ആണെന്നും കോൺഗ്രസ് ഇത് ആഘോഷമാക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നുവെന്നും കടുത്ത ഭാഷയിൽ അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്ക് സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് രാഹുൽ പറയുന്നത്. അദ്ദേഹത്തിന്റെ ചിന്തഗതിയെ കുറിച്ച് കൂടുതലൊന്നും പറയാൻ എനിക്ക് കഴിയില്ലെന്നും അദ്ദേഹം പരിതപിച്ചു.
മണ്ഡല അതിർത്തി പുനർനിർണയത്തെ വനിതാ സംവരണ ബില്ലുമായി കോൺഗ്രസ് കൂട്ടിക്കെട്ടിയത് മനഃപൂർവമാണ്. വനിതാ സംവരണത്തിന് തടയിടുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ശേഷം വാർത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം ലഭിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ല. കോൺഗ്രസ് കൂടുതൽ നാടകം കളിക്കരുതെന്നും, അധികം വൈകാതെ അവർ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെടുമെന്നും കിരൺ റിജിജു മുന്നറിയിപ്പ് നൽകി.















