കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ചോക്ലേറ്റ് കവറുകളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോയോളം എം.ഡി.എം.എ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40) അറസ്റ്റിലായി. ലഹരിക്കടത്തിന് പോലീസിന്റെ ഒത്താശ ലഭിക്കുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്ന് വിമാനത്താവളത്തിലെ പോലീസ് എയ്ഡ്പോസ്റ്റ് വളഞ്ഞ ഉദ്യോഗസ്ഥര്‍ ഒരു പോലീസുകാരനെ കസ്റ്റഡിയിലെടുത്തത് സേനയ്‌ക്ക് നാണക്കേടായി. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട് യൂണിറ്റുകളില്‍ നിന്നുള്ള ഡി.ആര്‍.ഐ സംഘം അതിസാഹസികമായാണ് പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം യാത്രക്കാരുടെ വേഷത്തില്‍ കസ്റ്റംസ് ഹാളിനുള്ളില്‍ നിലയുറപ്പിച്ചു. മറ്റൊരു സംഘം പുറത്ത് കാവല്‍ നിന്നു. ഹാരിസിന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ ചോക്ലേറ്റ് പാക്കറ്റുകള്‍ക്കുള്ളിലായി വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. അന്താരാഷ്‌ട്ര വിപണിയില്‍ ഇതിന് 1.58 കോടി രൂപ വിലവരും. പിടിയിലായ ഹാരിസിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കരിപ്പൂര്‍ സ്റ്റേഷനിലെ ഒരു സിവില്‍ പോലീസ് ഓഫീസറുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്. ഇതോടെ പുറത്തുണ്ടായിരുന്ന ഡി.ആര്‍.ഐ സംഘം എയ്ഡ്പോസ്റ്റ് വളയുകയായിരുന്നു.
ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളില്‍ ഒന്ന് പുറത്തേക്ക് എറിഞ്ഞു. പിന്നീട് ഉദ്യോഗസ്ഥര്‍ ഇത് കണ്ടെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം നോട്ടീസ് നല്‍കി ഇയാളെ വിട്ടയച്ചു. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമേ ഇയാളുടെ പങ്കില്‍ കൂടുതല്‍ വ്യക്തത വരൂ എന്ന് ഡി.ആര്‍.ഐ അറിയിച്ചു. ലഹരി മാഫിയകള്‍ക്ക് പോലീസില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോരുന്നുണ്ടെന്ന സംശയം ഡി.ആര്‍.ഐയ്‌ക്ക് നേരത്തെയുണ്ടായിരുന്നു.
അടുത്തിടെ എറണാകുളം സ്വദേശിനിയെ എം.ഡി.എം.എയുമായി പിടികൂടിയ കേസിലും കരിപ്പൂര്‍ സ്വദേശിയുടെ വീട്ടില്‍ നടന്ന റെയ്ഡിലും പോലീസിന്റെ വഴിവിട്ട സഹായം സംശയിക്കപ്പെടുന്നുണ്ട്. ഈ കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം ഗൗരവകരമാണെങ്കിലും പ്രതികരിക്കാന്‍ കരിപ്പൂര്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പോലീസുകാരന്റെ ഫോണ്‍ രേഖകള്‍ പുറത്തുവരുന്നതോടെ ലഹരിക്കടത്ത് സംഘവും പോലീസും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.















