ന്യൂഡല്‍ഹി: ആഗോള നയതന്ത്ര രംഗത്ത് ഭാരതത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് റഷ്യയുമായുള്ള സുപ്രധാന പ്രതിരോധ കരാറായ ‘റെസിപ്രോക്കല്‍ എക്‌സ്‌ചേഞ്ച് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോര്‍ട്ട്’ ഔദ്യോഗികമായി പ്രാബല്യത്തില്‍ വന്നു. ലോകശക്തികള്‍ക്കിടയില്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന ശക്തമായ നയതന്ത്ര നീക്കങ്ങളുടെ വിജയമായാണ് ഈ കരാര്‍ വിലയിരുത്തപ്പെടുന്നത്.
മറ്റൊരു വിദേശ രാജ്യത്തിനും നല്‍കാത്ത വിധം, സംഘര്‍ഷ സാഹചര്യങ്ങളില്‍ പോലും ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സൈനികരെയും യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും വിന്യസിക്കാന്‍ ഈ കരാര്‍ അനുവാദം നല്‍കുന്നു. 3000 സൈനികര്‍, 5 യുദ്ധക്കപ്പലുകള്‍, 10 സൈനിക വിമാനങ്ങള്‍ എന്നിവയെ ഒരേസമയം മറ്റേ രാജ്യത്ത് വിന്യസിക്കാനാകും.
വ്‌ലാഡിവോസ്റ്റോക് മുതല്‍ മുര്‍മാന്‍സ്‌ക് വരെയുള്ള റഷ്യന്‍ തുറമുഖങ്ങളില്‍ ഭാരതത്തിന് പ്രവേശനം ലഭിക്കും. ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തില്‍, റഷ്യയിലെ യമല്‍ ഉപദ്വീപില്‍ നിന്നുള്ള എല്‍.എന്‍.ജി ഇറക്കുമതിക്ക് ഈ പാത വലിയ തുണയാകും. അമേരിക്കയുമായുള്ള ‘ലെമോവ’ കരാറിനേക്കാള്‍ വിശാലമായ അവകാശങ്ങളാണ് റിലോസ് വഴി ഭാരതത്തിന് ലഭിക്കുന്നത്. അമേരിക്കയുമായി സൈനിക വിന്യാസത്തിന് അനുമതിയില്ലാത്തപ്പോള്‍, റഷ്യയുമായി അത് സാധ്യമാകുന്നു എന്നത് ഭാരതത്തിന്റെ തന്ത്രപരമായ സ്വയംഭരണാധികാരത്തിന്റെതെളിവാണ്.
അമേരിക്കയുടെ ഭാഗത്തുനിന്ന് പാകിസ്ഥാനോട് അനുകൂലമായ സമീപനങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പോലും, റഷ്യയുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഭാരതത്തിന് സാധിച്ചു. 2025 ഫെബ്രുവരി 18-ന് മോസ്‌കോയില്‍ വെച്ച് ഒപ്പിട്ട കരാര്‍, 2026 ജനുവരി 12-നാണ് ഔദ്യോഗികമായി നിലവില്‍ വന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ നിര്‍മ്മിത യുദ്ധോപകരണങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ ഈ കരാര്‍ സഹായിക്കും.
ഭാരതത്തിന്റെ ഈ നീക്കം ലോകശക്തികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ റഷ്യയ്‌ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ ഭാരതത്തിന് മേഖലയിലുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. സ്വന്തം സുരക്ഷയിലും ഊര്‍ജ്ജ ആവശ്യങ്ങളിലും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഭാരതം മുന്നോട്ട് പോകുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ‘റിലോസ്’ കരാര്‍.















