ന്യൂഡല്‍ഹി: ഭീകരവാദത്തെ ഭരണകൂട നയമായി കൊണ്ടുനടക്കുന്ന പാകിസ്താന്, സിന്ധു നദീജല കരാറിലൂടെ ഇന്ത്യ നല്‍കിപ്പോന്ന ദാനങ്ങള്‍ അവസാനിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്നു. 2025-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ‘രക്തവും ജലവും ഒരേസമയം ഒഴുകില്ല’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ക്കശമായ പ്രഖ്യാപനം നടപ്പിലായതോടെ ഇസ്ലാമാബാദ് അക്ഷരാര്‍ത്ഥത്തില്‍ മുട്ടുമടക്കിയിരിക്കുകയാണ്.
പഹല്‍ഗാമിലെ നിഷ്‌കളങ്കരായ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ പാക് ഭീകരതയ്‌ക്ക് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ നയതന്ത്ര തിരിച്ചടിയായിരുന്നു ജലലഭ്യത തടയല്‍. പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ജലമാണ് ഇന്ത്യയുടെ ഔദാര്യമായി പാകിസ്താന്‍ അനുഭവിച്ചിരുന്നത്. എന്നാല്‍ ഭാരതത്തിന്റെ അന്നം മുട്ടിക്കാനും ജനങ്ങളെ കൊന്നൊടുക്കാനും ശ്രമിക്കുന്നവര്‍ക്ക് ഇനി ഇന്ത്യയുടെ ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന ദേശീയവാദി നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു.
തങ്ങള്‍ സമാധാനപ്രിയരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇറാന്‍-അമേരിക്ക ചര്‍ച്ചകളില്‍ മധ്യസ്ഥത ചമയുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് ഇന്ത്യ തുറന്നുകാട്ടി. ബ്രിട്ടീഷ് തിങ്ക് ടാങ്കായ ചാതം ഹൗസ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ പാകിസ്താനെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്. ഭീകരാക്രമണത്തെ ‘സായുധ പോരാട്ടം’ എന്ന് വിശേഷിപ്പിച്ച ചാതം ഹൗസിന്റെ നിലപാട് പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പാണെന്ന് മുന്‍ നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ‘കരാറിനെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് മനുഷ്യജീവന്റെ വില മനസ്സിലാക്കാന്‍ പാകിസ്താന്‍ തയ്യാറാകണം.’എന്ന് യുഎസ് പ്രതിനിധിയായ പി ഹരീഷ് പറയുന്നു.
സിന്ധു നദീതടത്തിലെ ജലം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ അണക്കെട്ടുകളുടെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തിയാക്കി വരികയാണ്. പാക് മാധ്യമങ്ങള്‍ ‘ജലത്തെ ആയുധമാക്കുന്നു’ എന്ന് വിലപിക്കുമ്പോഴും, സ്വന്തം പൗരന്മാരുടെ രക്തത്തിന് വില പറയുന്ന ഒരു ഒത്തുതീര്‍പ്പിനും ഭാരതം തയ്യാറല്ല എന്ന ശക്തമായ സന്ദേശമാണ് ആഗോളതലത്തില്‍ നല്‍കുന്നത്. ഭീകരതയുടെ വേരറുക്കാതെ ഇനി പാകിസ്താന് ഔദാര്യങ്ങളില്ലെന്ന മോദി സര്‍ക്കാരിന്റെ നിലപാട് ഇന്ത്യയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ വിജയമായി വിലയിരുത്തപ്പെടുന്നു.















