കോഴിക്കോട്: തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പിടിയിലായ കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാറി(30)ന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐപിഎല്ലിൽ ഇഷ്ട ടീം തോറ്റ വിഷമത്തിലാണ് താൻ ട്രെയിനിനുനേരെ കല്ലെറിഞ്ഞതെന്ന് ചോദ്യംചെയ്യലിൽ ഇയാൾ പറഞ്ഞു.
ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതോടെ ഇയാൾ വിട്ടീൽനിന്ന് വഴക്കുണ്ടാക്കി ഇറങ്ങി. തുടർന്ന് കല്ലെടുത്ത് ട്രെയിനിന് നേരെ എറിയുകയായിരുന്നുവെന്ന് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സുധീർ മനോഹർ കൂട്ടിച്ചേർത്തു. വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പത്ത് മാസം ഇയാൾ ജയിലിലായിരുന്നു. സംഭവസമയവും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ മാസം മുപ്പതാം തീയതിയാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ എരഞ്ഞോളി താഴേക്കുനിയിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ഐശ്വര്യക്ക് (22) കല്ലേറിൽ പരിക്കേറ്റത്. കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു.
ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. അന്ന് വിശദമായ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ ആർപിഎഫിനും റെയിൽവേ പോലീസിനും കണ്ടെത്താനായില്ല. സംഭവം നടന്ന പ്രദേശത്തെ വീടുകളിൽ അന്വേഷണം നടത്തിയപ്പോഴാണ് കൃഷ്ണകുമാർ അയൽവാസികളുടെ വീട്ടിലേക്കും മാവിനും പതിവായി കല്ലെറിയുന്ന ആളാണെന്നുളള വിവരം ലഭിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ ഇയാളാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായി.















