ന്യൂഡല്‍ഹി: പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക്കിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയില്‍ ഇടപെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ സുപ്രീം കോടതി. നിയമപാലന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ ഭരണാധികാരികള്‍ ഇടപെടുന്നത് ജനാധിപത്യ സംവിധാനത്തിന് ഭീഷണിയാണെന്ന് ജസ്റ്റിസ് പി.കെ. മിശ്രയും ജസ്റ്റിസ് എന്‍.വി. അഞ്ജരിയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സികളുടെ നടപടികളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത് കേവലം കേന്ദ്ര-സംസ്ഥാന തര്‍ക്കമായി കാണാനാകില്ലെന്നും, മറിച്ച് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്ന പ്രവണതയാണെന്നും കോടതി വിമര്‍ശിച്ചു.
ഒരു സംസ്ഥാനത്തിന്റെ തലവനായ വ്യക്തി, അന്വേഷണ ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരമൊരു നീക്കം രാജ്യത്തെ നിയമ വിദഗ്ധരെ പോലും അമ്പരപ്പിച്ചിട്ടുണ്ടെന്നും ജുഡീഷ്യറി ഇതിനെ ഗൗരവമായി കാണുന്നുണ്ടെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഐ-പാക് സ്ഥാപനത്തില്‍ ഇഡി നടത്തിയ റെയ്ഡിനിടെ ഉണ്ടായ സംഭവവികാസങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.
ഹര്‍ജിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട് ബംഗാള്‍ പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങള്‍ക്കെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായകമായ ഈ നിരീക്ഷണങ്ങള്‍ ഉണ്ടായിരിക്കുന്നത്.















