തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മ്മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തിന് പിന്നില്‍ കനത്ത അന്തരീക്ഷ താപനിലയാണെന്ന പ്രാഥമിക നിഗമനങ്ങള്‍ തള്ളി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍. സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് കേന്ദ്ര ഏജന്‍സി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ അപകടത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് മറ്റ് അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.
സ്‌ഫോടനം നടന്ന മുറിയിലെ താപനില സ്‌ഫോടകവസ്തുക്കള്‍ സ്വയം കത്താന്‍ തക്കവിധം ഉയര്‍ന്ന നിലയിലായിരുന്നില്ലെന്ന് പെസോ കണ്ടെത്തി. അതിനാല്‍, വെറും ചൂട് മൂലമാണ് അപകടം ഉണ്ടായതെന്ന വാദം ശാസ്ത്രീയമായി നിലനില്‍ക്കില്ല. പുറത്തുനിന്നുള്ള ഏതെങ്കിലും ഘടകങ്ങളോ നിര്‍മ്മാണത്തിനിടയിലെ പിഴവുകളോ ആണോ ദുരന്തത്തിന് വഴിവെച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. നിര്‍മ്മാണ വേളയിലുണ്ടായ ഘര്‍ഷണമോ മിന്നല്‍ സ്ഫുരണങ്ങളോ സ്‌ഫോടനത്തിന് കാരണമായോ എന്ന് പരിശോധിക്കുന്നു.
വൈദ്യുത തകരാറാണോ സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സ്ഥലത്ത് വിശദമായ പരിശോധന നടത്തി. വയറിംഗിലെ തകരാറുകള്‍, സ്വിച്ച് ബോര്‍ഡുകളിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇന്‍സ്‌പെക്ടറേറ്റിന്റെ അന്തിമ റിപ്പോര്‍ട്ട് അടുത്ത 24 മണിക്കൂറിനുള്ളില്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കും. നിര്‍മ്മാണശാലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നതോടെ അപകടത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.















