ആലപ്പുഴ: കായംകുളത്ത് പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കൾ. ചേരാവള്ളി സ്വദേശി സെലീന (42) ആണ് മരിച്ചത്. വീട്ടുപരിസരത്ത് നിന്നാണ് ഇവർക്ക് പാമ്പുകടിയേറ്റത്.
ആശുപത്രിയിലെത്തി ഒരു മണിക്കൂർ ആയിട്ടും പ്രതിവിഷം നൽകിയിരുന്നില്ലന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ പ്രതിവിഷം ഉണ്ടായിരുന്നില്ലന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നില്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഇതിലൂടെയെ മരണകാരണം വ്യക്തമാകു.
അതേസമയം, പാമ്പ് കടിയേറ്റത്തിന്റെ ലക്ഷണങ്ങളിലായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതുകൊണ്ടാണ് ആന്റിവെനം നൽകാതിരുന്നത്. എന്തോ കടിച്ചു എന്ന രീതിയിൽ ബോധത്തോടെയാണ് എത്തിയത്. വലതുകാലിന്റെ കണങ്കാലിലാണ് ഒരു മുറിവ് ഉണ്ടായിരുന്നത്. ചോര പൊടിയുകയോ നീരോ ഇല്ലായിരുന്നു. പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ ഇല്ലായിരുന്നു. എന്നാൽ വലിയ പരിഭ്രാന്തിയിലായിരുന്നു രോഗി.
തുടർന്ന് രോഗിയെ നിരീക്ഷണത്തിലാക്കി. രക്തമടക്കമുള്ള പരിശോധനകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയിൽ ശുചി മുറിയിൽ പോയപ്പോൾ രോഗികുഴഞ്ഞ് വീഴുകയായിരുന്നു. പാമ്പ് കടിച്ചതാണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ന്യൂറോളജിക്കൽ ലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ പാമ്പുകടിയേറ്റ് ആണോ മരണം എന്ന് പറയാൻ കഴിയൂ എന്നുമാണ് ആശുപത്രിയിൽ നിന്നും നൽകുന്ന വിശദീകരണം.















