“എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്”…. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികൾ അടക്കം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടന ബെഞ്ചിൽ അംഗമായ ജസ്റ്റിസ് അമനുള്ളയുടെ നിരീക്ഷണമാണിത്.
സ്ത്രീ വിമോചനക്കാരോ ശബരിമല യുവതി പ്രവേശനത്തിന് മുറവിളി കൂട്ടിയവരോ പക്ഷെ ഇതൊന്നും കേട്ടതോ അറിഞ്ഞതോ മട്ടില്ല. അല്ലെങ്കിലും മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്രമോ അവകാശമോ ഒന്നും അവരുടെ പരിഗണിനയിലുള്ള കാര്യമല്ലല്ലോ. വിഷയത്തിൽ ബിജെപി നേതാവ് പി. ആർ ശിവശങ്കർ നടത്തിയ പ്രതികരണമാണ് ഇപ്പോൾ വലിയ ചർച്ചയാകുകയാണ്. 2026-ൽ ഒരു ഭരണഘടനാ കോടതിയിൽ ഇങ്ങനെയുള്ള “പഴഞ്ചൻ ലോജിക്” വിളമ്പുന്നത് അല്പം കടുപ്പമാണെന്നും കുട്ടികളെ നോക്കുന്നത് ‘അമ്മ ഡ്യൂട്ടി’ മാത്രമാണെന്ന ചിന്താഭാരം ജഡ്ജിമാർ ഇറക്കിവെക്കുന്നതാണ് സമൂഹത്തിന് ശ്രേയസ്കരമെന്ന് പി. ആർ ശിവശങ്കർ ചൂണ്ടിക്കാട്ടി.
പി. ആർ ശിവശങ്കർ പങ്കുവച്ച കുറിപ്പ്
പള്ളിയും അടുക്കളയും ജസ്റ്റിസ് അമനുള്ളയോട് ചില ചോദ്യങ്ങൾ.
സുപ്രീം കോടതിയിൽ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമനുള്ള ചോദിച്ചു: “എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും? അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്? “യുവർ ഓണർ, ഇതിനെ ‘പ്രായോഗിക ബുദ്ധി’ എന്നല്ല, ‘അസ്സൽ പുരുഷാധിപത്യം’ എന്നാണ് വിളിക്കേണ്ടത്. 2026-ൽ ഒരു ഭരണഘടനാ കോടതിയിൽ ഇങ്ങനെയുള്ള “പഴഞ്ചൻ ലോജിക്” വിളമ്പുന്നത് അല്പം കടുപ്പമാണ്.
കുട്ടികളുടെ ഉത്തരവാദിത്തം ഔട്ട്‌സോഴ്‌സിംഗ്: കുട്ടികളെ നോക്കാൻ ഉമ്മമാർക്ക് മാത്രമേ അറിയാവൂ എന്ന് ഏത് നിയമപുസ്തകത്തിലാണ് ഉള്ളത്? ഉപ്പമാർക്കും , കാരണവന്മാർക്കും വീട്ടിലെ മറ്റു പുരുഷകേസരികൾക്കും ഒക്കെ ഇതിൽ പങ്കില്ലേ? അതോ പുരുഷന്മാർ പള്ളിയിൽ പോകുമ്പോൾ സ്ത്രീകൾക്ക് “മാത്രം” ബഹുമാനപെട്ട കോടതി ‘ഹോം ഗാർഡ്’ ഡ്യൂട്ടി നൽകിയിരിക്കുകയാണോ?
* ഭരണഘടന Vs ആചാരം: ആർട്ടിക്കിൾ 14-ഉം 15-ഉം ലിംഗസമത്വം ഉറപ്പുനൽകുന്നുണ്ട്. അതിൽ “കുട്ടികളെ നോക്കാൻ ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ലിംഗസമത്വം ബാധകമല്ല ” എന്നൊരു കുറിപ്പൊന്നും ആരും കണ്ടിട്ടില്ല.
* ചരിത്രം മറക്കരുത്: ഇസ്‌ലാമിക ചരിത്രത്തിൽ ആയിഷ (റ) ഉൾപ്പെടെയുള്ളവർ പള്ളിയിൽ പോയിരുന്നല്ലോ. അന്ന് തകരാത്ത കുടുംബവ്യവസ്ഥ ഇപ്പോൾ എങ്ങിനെയാണ് തകരുന്നത്?
സ്ത്രീകൾ പൈലറ്റും , ഡോക്ടറും , ജഡ്ജിയുമൊക്കെയാകുമ്പോൾ തകരാത്ത കുടുംബം , കുട്ടികളുടെ വളർച്ച എന്നിവ സ്ത്രീകൾ ഒന്ന് പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ ഉടനെ തകർന്നുപോകുമെന്ന് പറയുന്നത് വെറും തമാശയാണ്. സമത്വം എന്നത് ആരുടെയും ‘പ്രത്യേക താല്പര്യമല്ല’, അത് സ്ത്രീകളുടെ അവകാശമാണ്.
അടുക്കളയിൽ ഇരിക്കാൻ പറയുന്നതല്ല, എല്ലാവരെയും കൂടെ തുല്യത നൽകി ചേർക്കുന്നതാണ് ഭരണഘടനാ ധാർമ്മികത! പെണ്ണുങ്ങൾ പള്ളിയിൽ പോയാൽ തകർന്നുപോകുന്നതാണ് കുടുംബമെങ്കിൽ, ആ കുടുംബത്തിന് എന്തോ സാരമായ തകരാറുണ്ട്! കുട്ടികളെ നോക്കുന്നത് ‘അമ്മ ഡ്യൂട്ടി’ മാത്രമാണെന്ന ചിന്താഭാരം ജഡ്ജിമാർ ഇറക്കിവെക്കുന്നതാണ് സമൂഹത്തിന് ശ്രേയസ്കരം. വനിതാ “വിമോചകർ”, സ്ത്രീപക്ഷ ചിന്തകർ , എഴുത്തുകാർ, etc തുടങ്ങിയ എല്ലാവരും പതിവില്ലാതെ ( അല്ലെങ്കിൽ പതിവുപോലെ) നിശബ്ദരാണല്ലോ അല്ലേ















