ഇടുക്കി: കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ വിതരണത്തിൽ നടന്ന വ്യാപക ക്രമക്കേടുകളെത്തുടർന്ന് ഭക്ഷ്യവകുപ്പിന്റെ കർശന നടപടി. വീഴ്ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്പെക്ടർ ജയകുമാർ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.
ഇടമലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് റേഷൻ കടകളിലും കൃത്യമായ പരിശോധന നടത്തുന്നതിൽ ഉദ്യോഗസ്ഥർ ഗുരുതരമായ വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. റേഷൻ ലഭിക്കുന്നില്ലെന്ന് ആദിവാസികൾ നേരത്തെ പരാതിപ്പെട്ടിട്ടും അത് അന്വേഷിക്കാനോ പരിഹരിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ല. 2024 മുതൽ നടന്ന റേഷൻ കടത്തുകളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഇടമലക്കുടിയിൽ നേരിട്ടെത്തി അന്വേഷണം നടത്തിയ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു.
ഇടമലക്കുടിയിലെ റേഷൻ കടകളിൽ നിന്ന് ഏകദേശം 65 ടൺ അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കരിഞ്ചന്തയിൽ മറിച്ചുവിറ്റതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ദേവികുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗിരിജൻ സർവീസ് സഹകരണ സൊസൈറ്റിയാണ് ഇവിടെ റേഷൻ വിതരണം നടത്തുന്നത്. സൊസൈറ്റി സെക്രട്ടറി അഖിൽ ജോസിനെതിരെ പോലീസ് ഇതിനോടകം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എങ്കിലും, കടത്തിയ ഭക്ഷ്യവസ്തുക്കൾ എവിടെയാണ് വിറ്റഴിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.















