ന്യൂഡൽഹി: താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ നിർബന്ധിക്കാൻ സാധിക്കില്ല. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിക്കാൻ ഒരു കോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു . പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിലൂടെ ഗർഭിണിയായാൽ അത് അലസിപ്പിക്കാൻ നിയമപരമായി അനുമതിയുണ്ടെന്ന് കോടതി വ്യക്തമാക്കി. 15 വയസ്സുകാരിയുടെ ഏഴ് മാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
കുട്ടിയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ഗർഭം തുടരാൻ നിർബന്ധിക്കാനാകില്ല. ഇക്കാര്യത്തിൽ ഗർഭിണിയുടെ തീരുമാനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും പ്രത്യുത്‌പാദനത്തിനുള്ള സ്വയംനിർണയാവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി. ഇത്തരം വിഷയങ്ങളെ ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്ന് വേണം സമീപിക്കാൻ. ഗർഭിണിയുടെ താത്പര്യത്തിന് വിരുദ്ധമായി കുട്ടിക്ക് ജന്മം നൽകണമെന്ന് പറയുന്നത് പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കുട്ടി ജനിച്ചാൽ ദത്ത് നൽകാമെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ നിലവിലെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കുമ്പോൾ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഗർഭാവസ്ഥയെത്തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി ഒന്നിലേറെത്തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ച കാര്യവും കോടതി ഗൗരവത്തോടെ പരിഗണിച്ചു.
ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ കാലയളവ് പിന്നിട്ട സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മ അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വലിയ കരുത്തുപകരുന്നതാണ് പരമോന്നത കോടതിയുടെ ഈ വിധി.















