തൊടുപുഴ: ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയ്‌ക്കിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് രാസലഹരി വിഴുങ്ങിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ ടോണി സാബുവിനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രദേശത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ലഹരി കേന്ദ്രത്തിൽ പോലീസ് എത്തുമ്പോൾ ടോണി ഉൾപ്പെടെ നാല് യുവാക്കളാണ് അവിടെ ഉണ്ടായിരുന്നത്. ഇതിൽ മറ്റ് മൂന്ന് പേരിൽ നിന്നായി പോലീസ് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സംഘം എത്തിയതോടെ കൈവശമുണ്ടായിരുന്ന മാരകമായ രാസലഹരി ടോണി വിഴുങ്ങുകയായിരുന്നു.
ലഹരി വിഴുങ്ങിയതിന് പിന്നാലെ യുവാവിന്റെ ആരോഗ്യനില വഷളാവുകയും അവശനാവുകയും ചെയ്തു. ഉടൻ തന്നെ യുവാവിനെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രദേശത്തെ ലഹരി വിൽപനക്കാരെയും ഉപയോഗിക്കുന്നവരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ടോണിയുടെ ശരീരത്തിനുള്ളിലുള്ള ലഹരിമരുന്ന് പുറത്തെടുത്ത ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.














