കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ ഭരണത്തിന് അന്ത്യമായെന്നും മമത ബാനര്‍ജിയുടെ അഹങ്കാരത്തിന് ജനങ്ങള്‍ മറുപടി നല്‍കിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഘട്ട വോട്ടെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ബിജെപിയുടെ വിജയം ഉറപ്പിച്ചുവെന്നും ഇത് തൃണമൂല്‍ ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്‌ത്തിയെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാന മുദ്രാവാക്യമായ ‘മാ, മാതി, മാനുഷ്’ എന്നതിനെ മമത സര്‍ക്കാര്‍ തന്നെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ അമ്മമാര്‍ ഇന്ന് കണ്ണീരൊഴുക്കുകയാണെന്നും മണ്ണ് നുഴഞ്ഞുകയറ്റക്കാര്‍ക്കായി വിട്ടുകൊടുത്തുവെന്നും ജനങ്ങള്‍ക്ക് പലായനം ചെയ്യേണ്ടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തിന്റെ പേരില്‍ വന്നവര്‍ ബംഗാളിനെ അരാജകത്വത്തിലേക്കും ‘സിന്‍ഡിക്കേറ്റ് രാജി’ലേക്കും തള്ളിവിട്ടു എന്ന് മോദി ആഞ്ഞടിച്ചു.
ബംഗാളിലെ യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ ബിജെപി പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മികച്ച ഉള്ളടക്കം തയാറാക്കുന്ന ബംഗാളിലെ കുട്ടികളെ അദ്ദേഹം പ്രശംസിച്ചു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ബംഗാളിന്റെ പുതിയ കരുത്താക്കി മാറ്റുമെന്നും ലഹരിക്ക് പകരം അവസരങ്ങളാണ് യുവാക്കള്‍ക്ക് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗാളിന്റെ തനിമയെ പരിഹസിക്കുന്നവര്‍ക്ക് ഇവിടുത്തെ യുവാക്കളുടെ കഴിവ് മനസ്സിലാകില്ലെന്നും ‘ത്സാല്‍ മുറി’ പരാമര്‍ശത്തിലൂടെ അദ്ദേഹം സൂചിപ്പിച്ചു.
കൊല്‍ക്കത്തയിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ തൃണമൂല്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ ബംഗാളിന്റെ നഷ്ടപ്പെട്ട കായിക പെരുമ തിരികെ കൊണ്ടുവരുമെന്ന് അദ്ദേഹം താരങ്ങള്‍ക്ക് ഉറപ്പുനല്‍കി. ആദ്യഘട്ടത്തിലെ 93 ശതമാനം പോളിംഗ് മമതയുടെ ആത്മവിശ്വാസം തകര്‍ത്തിരിക്കുകയാണ്. ഒന്നാം ഘട്ടത്തില്‍ തുടങ്ങിയ വിജയം രണ്ടാം ഘട്ടത്തോടെ പൂര്‍ത്തിയാകും. ബംഗാളിനെ ‘ജംഗിള്‍രാജി’ല്‍ നിന്ന് മോചിപ്പിക്കാന്‍ താമര ചിഹ്നത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി, അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി തന്ത്രങ്ങള്‍ സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.















