തൃശൂർ: മുപ്പത്തിയാറ് മണിക്കൂർ നീണ്ടുനിന്ന തൃശൂർ പൂരത്തിന് പ്രൗഢഗംഭീരമായ സമാപനം. തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേ ഗോപുരനടയിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ പൂരച്ചടങ്ങുകൾക്ക് പരിസമാപ്തിയായത്. കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പോടെ തുടക്കം കുറിച്ച പൂരനഗരിയിൽ നിന്ന് വിങ്ങുന്ന മനസ്സോടെയാണ് ആയിരക്കണക്കിന് പൂരപ്രേമികൾ മടങ്ങിയത്. അടുത്ത വർഷത്തെ പൂരത്തിനായുള്ള തീയതിയും ഇതിനോടൊപ്പം പ്രഖ്യാപിച്ചു. 2027 ഏപ്രിൽ 17 ശനിയാഴ്ചയാണ് അടുത്ത തൃശൂർ പൂരം നടക്കുക. പൂരപ്രേമികൾക്ക് ഇനി ഒരു വർഷം നീളുന്ന കാത്തിരിപ്പിന്റെ നാളുകളാണ്.
പതിനഞ്ച് ആനകളുടെ വീതം അകമ്പടിയോടെയാണ് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ ഉപചാരം ചൊല്ലി പിരിയാനായി എത്തിയത്. പാറമേക്കാവ് ഭഗവതി എറണാകുളം ശിവകുമാറിന്റെ തിടമ്പേറ്റിയും, തിരുവമ്പാടി ഭഗവതി തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പേറ്റിയും എഴുന്നള്ളി. കിഴക്കൂട്ട് അനിയൻ മാരാരും സംഘവും പാറമേക്കാവിനായും, ചെറുശ്ശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള സംഘം തിരുവമ്പാടിക്കുവേണ്ടിയും മേളമൊരുക്കി. ഇരുവിഭാഗത്തിന്റെയും ഗജരാജാക്കന്മാർ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്ത നിമിഷം പൂരപ്രേമികൾക്ക് നൊമ്പരവും ഒപ്പം ആവേശവുമായി.
വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കിയിരുന്നു. കൂടാതെ കുടമാറ്റത്തിന് 15 മിനിറ്റ് സമയക്രമവും നിശ്ചയിച്ചിരുന്നു. നിയന്ത്രണങ്ങൾക്കിടയിലും പൂരപ്രേമികളുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. തൃശൂർ പൂരത്തിന്റെ അണിയറപ്രവർത്തകർക്കും ദേവസ്വങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ജനങ്ങൾ പൂരനഗരിയോട് വിടപറഞ്ഞത്.















