ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ സൈനികര്‍ക്കൊപ്പം ഇനി സാധാരണ പൗരന്മാരും അണിചേരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ വരാനിരിക്കുന്ന ദൗത്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അവസരം നല്‍കാന്‍ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്ന പ്രത്യേക സമിതി ശുപാര്‍ശ ചെയ്തു. കേവലം പൈലറ്റുമാരെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറി വൈവിധ്യമാര്‍ന്ന തൊഴില്‍ പശ്ചാത്തലമുള്ളവരെ ബഹിരാകാശത്തേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബഹിരാകാശ യാത്രികരുടെ പരിശീലനത്തിനായുള്ള രണ്ടാം ബാച്ചില്‍ പത്തുപേരെയാണ് ഉള്‍പ്പെടുത്തുക. വ്യോമസേനയില്‍ നിന്നുള്ള 6 മിഷ്യന്‍ പൈലറ്റുമാര്‍ (ഇത്തവണ കോംബാറ്റ് ഹെലിക്കോപ്റ്റര്‍ പൈലറ്റുമാരെയും പരിഗണിച്ചേക്കും). ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതംഎന്നീ മേഖലകളില്‍ നിന്നുള്ള 4 പ്രഗത്ഭരെക്കൂടി പരിഗണിക്കും. ബഹിരാകാശ വിനോദസഞ്ചാരത്തിനപ്പുറം കൃത്യമായ ശാസ്ത്രീയ ലക്ഷ്യങ്ങളാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാകുമ്പോള്‍ അവിടെ പരീക്ഷണങ്ങള്‍ നടത്താനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രത്യേക വൈദഗ്ധ്യമുള്ള ഗവേഷകരുടെ സേവനം അനിവാര്യമാണ്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ സുരക്ഷ മുന്‍നിര്‍ത്തി വ്യോമസേനാ പൈലറ്റുമാര്‍ തന്നെയാകും യാത്ര തിരിക്കുക. എന്നാല്‍ നാലാമത്തെ ഗഗന്‍യാന്‍ ദൗത്യം മുതല്‍ സിവിലിയന്‍ യാത്രക്കാരെ ഉള്‍പ്പെടുത്തിയേക്കും.
ഭാവിയില്‍ പ്രതിവര്‍ഷം രണ്ട് മനുഷ്യസഹിത ദൗത്യങ്ങള്‍ എന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഐ.എസ്.ആര്‍.ഒ. പദ്ധതിയിടുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്രികരുടെ എണ്ണം 40 വരെയായി ഉയര്‍ത്തും. ഏഴാം ദൗത്യം മുതല്‍ ക്രൂ മോഡ്യൂളില്‍ യാത്രക്കാരുടെ എണ്ണം രണ്ടില്‍ നിന്ന് മൂന്നായി വര്‍ദ്ധിപ്പിക്കും. മൂന്നാം ബാച്ചില്‍ 10 സിവിലിയന്‍ വിദഗ്ധരെയും വെറും 2 മിഷന്‍ പൈലറ്റുമാരെയും ഉള്‍പ്പെടുത്തി സിവിലിയന്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും.
മനുഷ്യരെ വഹിക്കുന്ന വിക്ഷേപണ വാഹനത്തിന്റെ സാങ്കേതികവിദ്യ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭ്യമാകാത്ത സാഹചര്യത്തില്‍, ഇന്ത്യ സ്വന്തം നിലയ്‌ക്ക് ഇവ വികസിപ്പിച്ചെടുക്കുകയാണെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ. മേധാവി എസ്. സോമനാഥ് വ്യക്തമാക്കിയിരുന്നു. പുതിയ ബാച്ചിന്റെ തിരഞ്ഞെടുപ്പ് മുതല്‍ പരിശീലനം വരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം നാലര വര്‍ഷം വേണ്ടിവരും.















