പാലക്കാട്: അമ്മ ഉപേക്ഷിച്ചതിനെ തുടർന്ന് അട്ടപ്പാടിയിലെ പാറയിടുക്കിൽപ്പെടുകയും പിന്നീട് വനംവകുപ്പ് രക്ഷപ്പെടുത്തുകയും ചെയ്ത 12 ദിവസം പ്രായമുള്ള കാട്ടാനക്കുട്ടി ചരിഞ്ഞു. ധോണി എലിഫെന്റ് സാറ്റലൈറ്റ് ക്യാമ്പിൽ പ്രത്യേക പരിചരണത്തിലിരിക്കെ ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കാട്ടാനക്കുട്ടി ചരിഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വൈകീട്ടോടെ ജഡം സംസ്കരിച്ചു.
അട്ടപ്പാടി മേലേ അബ്ബന്നൂരിലെ പാറയിടുക്കിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ ആനക്കുട്ടിയെ പുതൂർ ദ്രുതപ്രതികരണ സേനയുടെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയാനയെ അമ്മയാനയോടൊപ്പം വിടാൻ വനംവകുപ്പ് അഞ്ച് ദിവസത്തോളം വനത്തിനുള്ളിൽ താൽകാലിക കൂട് ഒരുക്കി കാത്തിരുന്നു. അമ്മയാന തിരിച്ചെത്തതിനെ തുടർന്ന് കഴിഞ്ഞ 18ന് കുട്ടിയാനയെ കൂടുതൽ പരിചരണത്തിനായി ധോണി ക്യാമ്പിലേക്ക് മാറ്റി.
സാങ്കേതിക സമിതിയുടെ മേൽനോട്ടത്തിൽ വന്യജീവി ആരോഗ്യ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പ്രമുഖ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടപടിക്രമങ്ങളിൽ പങ്കെടുത്തു.















