ബെംഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്. ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി. 94,000 രൂപ പിഴയടയ്‌ക്കാനും കോടതി ഉത്തരവിട്ടു.
മംഗളൂരുവിനടുത്തെ കങ്കനാടിയിൽ 2022 നവംബർ 19-നാണ് സ്‌ഫോടനമുണ്ടായത്. മുഹമ്മദ് ഷരീഖ് പ്രഷർകുക്കറിലാണ് ബോംബ് സ്ഥാപിച്ചത്. ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
മുഹമ്മദ് ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റു. ഭീകരവാദസംഘടനയുമായി ബന്ധമുള്ള ഷരീഖിനെ മൂന്നുമാസത്തെ ചികിത്സയ്‌ക്കുശേഷം എൻ.ഐ.എ. ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മുഹമ്മദ് ഷരീഖ് കോടതിയിൽ കേസിലെ വാദത്തിനിടെ കുറ്റം സമ്മതിച്ചിരുന്നു. ശിവമോഗയിലെ തീർഥഹള്ളി സ്വദേശിയാണ് പ്രതിയായ മുഹമ്മദ് ഷരീഖ്.















