ശ്രീനഗർ: തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാം മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി. ഷോപിയാനിലെ ജാമിയ സിറാജ് ഉൽ ഉലൂമിനെതിരെയാണ് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ നടപടി. സ്ഥാപനത്തിന് നിരോധിത ഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവിടത്തെ 20 ഓളം പൂർവ്വ വിദ്യാർത്ഥികൾ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിലാണ്.
1967 ലെ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമപ്രകാരമാണ് മതപാഠശാല അടച്ചുപൂട്ടിയത്. സ്ഥാപനവും പരിസരവും സീൽ ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു.
ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി രഹസ്യ ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. വിദ്യാർത്ഥികളിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെക്കൽ , സംശയാസ്പദമായ സാമ്പത്തിക- ഭൂമി ഇടപാടുകൾ, ഭീകരതയെ മഹത്വവൽക്കരിക്കുന്ന സിലബസ് എന്നിവയും നടപടിയിക്ക് കാരണമായി. മതപാഠശാലയ്‌ക്ക് കീഴിലുള്ള സ്കൂളുകളുകളിലും കോളേജുകളിലുമായി 800 ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ 2019 ഫെബ്രുവരിയിലാണ് യുഎപിഎ പ്രകാരം ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. അടുത്തിടെ ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ചാവേർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയനയിലെ ഫലാഹ്-ഇ-ആം ട്രസ്റ്റിന്റെ കീഴിലുള്ള 58 ലധികം സ്ഥാപനങ്ങളുടെ പ്രവർത്തനം കശ്മീർ ഭരണകൂടം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമിയ സിറാജ് ഉൽ ഉലൂമിനെതിരെ കശ്മീർ ഭരണകൂടം ശക്തമായ നടപടിയെടുത്തത്.















