കൊച്ചി: അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ കെ.പവിത്രൻ അന്തരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയിലെ സേവനത്തിലൂടെ ആയിരക്കണക്കിന് രോഗികൾക്ക് ശാന്തിയും സാന്ത്വനവും ഏകിയ അദ്ദേഹം, ഭാരതത്തിലെ തന്നെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു.
ഒരു ഡോക്ടർ എന്നതിലുപരി, രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ഉത്തമ സുഹൃത്തും മാർഗദർശിയുമായിരുന്നു അദ്ദേഹം. 2023-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡ് ഉൾപ്പെടെ നിരവധി ആദരവുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഉദര സംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെയാണ് മരണം. ചികിത്സാ വേളയിലും രോഗികളെ കാണുന്നതിനായി അദ്ദേഹം സമയം മാറ്റിവച്ചിരുന്നു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ.
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പൊതുദർശനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി.















