ബെംഗളൂരു: ഡൽഹി കലാപക്കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രതിയായ ഉമർ ഖാലിദിന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സംരക്ഷണമൊരുക്കുന്നതായി ബിജെപി. ഉമർ ഖാലിദിനെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പൊതുപരിപാടിക്ക് ബെംഗളൂരുവിൽ അനുമതി നൽകിയതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തെത്തി.
ഉമർ ഖാലിദ് ആൻഡ് ഹിസ് വേൾഡ്’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലെത്തിയത്. പരിപാടിയിൽ രാജ്യവിരുദ്ധ നിലപാടുകൾ ചർച്ച ചെയ്യപ്പെടുമെന്നാരോപിച്ച് ബിജെപി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൗരന്മാരുടെ എതിർപ്പുകൾ അവഗണിച്ച് പ്രാദേശിക അധികാരികൾ പരിപാടിക്ക് അനുമതി നൽകിയെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല കുറ്റപ്പെടുത്തി.
കോൺഗ്രസിനെ ‘ആന്റി നാഷണൽ കോൺഗ്രസ്’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി വിമർശനം കടുപ്പിച്ചത്. യുഎപിഎ പ്രകാരം കുറ്റം ചുമത്തപ്പെട്ട, സുപ്രീം കോടതി പലതവണ ജാമ്യം നിഷേധിച്ച ഒരാളെ മഹത്വവൽക്കരിക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണ്. ഒസാമ ബിൻ ലാദനെ ‘ജി’ എന്നും ഹാഫിസ് സയീദിനെ ‘സഹാബ്’ എന്നും വിളിക്കുന്നവരാണ് കോൺഗ്രസുകാർ. രാജ്യവിരുദ്ധ ശക്തികൾക്ക് തണലേകുന്ന കോൺഗ്രസ്, പ്രധാനമന്ത്രി മോദിയെ ഭീകരനെന്ന് വിളിക്കുന്നു,” പൂനവല്ല പറഞ്ഞു. കേരളത്തിൽ ഹമാസിന് വേദിയൊരുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് പോലെയാണ് കർണാടകയിൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഉമർ ഖാലിദെന്ന് ബിജെപി ചൂണ്ടിക്കാട്ടി. 53 പേരുടെ മരണത്തിന് ഇടയാക്കിയ കലാപത്തിൽ ഖാലിദിനെതിരെ ചുമത്തിയ ആരോപണങ്ങൾ വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തിന്റെ ജാമ്യഹർജി തള്ളിയത്. ഉമർ ഖാലിദിനെ പിന്തുണയ്‌ക്കുന്നതിലൂടെ കോൺഗ്രസ് അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.















