തിരുവനന്തപുരം: വിവാഹവാർഷിക ദിനത്തിൽ അമ്പൂരിയിൽ അച്ഛനെ മകൻ അടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ മകനായ ഷൈനു തോമസ് (31) കസ്റ്റഡിയിലാണ്. സംഭവത്തിൽ ഷൈനുവിന്റെ അമ്മാവൻ വർഗീസി (50) നും കുത്തേറ്റിരുന്നു. നിലവിൽ ഇയാൾ ചികിത്സയിലാണ്.
ഷൈനുവിന്റെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ,ബുധനാഴ്ച രാത്രി 11 മണിയോടുകൂടി മദ്യലഹരിയിലാണ് സംഭവം നടന്നതെന്ന് വെള്ളറട പോലീസ് അറിയിച്ചു. ആഘോഷ പരിപാടികൾക്ക് ശേഷം ഷൈനുവും ഭാര്യയും തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ അമ്മയും അമ്മാവനും ഇടപ്പെട്ടു. ഇതിനിടയിൽ ഷൈനു കത്തികൊണ്ട് വർഗീസിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തി എബ്രഹാം വന്നതോടെ ഷൈനു കസേര കൊണ്ട് ഇയാളെ അടിച്ചുവീഴ്‌ത്തുകയായിരുന്നു. നിലത്ത് വീണ എബ്രഹാമിന് തലയ്‌ക്കാണ് അടിയേറ്റത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.















