ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ചവർക്ക് 20 ആഴ്ചകൾക്ക് ശേഷവും ഗർഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ 30 ആഴ്ച പ്രായമുള്ള ഗർഭം നീക്കം ചെയ്യാൻ അനുമതി നൽകിക്കൊണ്ടാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. മാറുന്ന കാലത്തിനനുസരിച്ചുള്ള
അതിജീവിതയുടെ ശാരീരികവും മാനസികവുമായ ആഘാതങ്ങൾ പരിഗണിക്കുമ്പോൾ, ഗർഭം തുടരാൻ നിർബന്ധിക്കുന്നത് ക്രൂരതയാണ്. അനാവശ്യമായ ഗർഭധാരണം ഒരാളുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞു. “ആ കുട്ടി അനുഭവിച്ച വേദനയും അപമാനവും സങ്കൽപ്പിച്ചു നോക്കൂ. ബലാത്സംഗത്തെ തുടർന്നുള്ള ഗർഭധാരണം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിക്കുന്നത് അവൾ നേരത്തെ അനുഭവിച്ച കഷ്ടപ്പാടുകൾ വർദ്ധിപ്പിക്കും,” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ഗർഭം 30 ആഴ്ചയിലെത്തിയ സാഹചര്യത്തിൽ, ഭ്രൂണം പുറത്തെടുക്കുന്നത് പ്രായപൂർത്തിയാകാത്ത മാതാവിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് എയിംസ് കോടതിയെ അറിയിച്ചു. ഭാവിയിൽ ദത്തെടുക്കൽ എന്ന സാധ്യത പരിഗണിക്കാമെന്നും അവർ നിർദ്ദേശിച്ചു. എന്നാൽ, അമ്മയ്‌ക്ക് സ്ഥിരമായ വൈകല്യങ്ങൾ ഉണ്ടാവില്ലെങ്കിൽ ഗർഭച്ഛിദ്രം പരിഗണിക്കാമെന്നാണ് കോടതിയുടെ നിലപാട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അതിജീവിതയ്‌ക്കും മാതാപിതാക്കൾക്കുമായിരിക്കണം. ശരിയായ തീരുമാനമെടുക്കാൻ കുടുംബത്തെ സഹായിക്കുന്നതിനായി അവർക്ക് കൗൺസിലിംഗ് നൽകാൻ കോടതി എയിംസിന് നിർദ്ദേശം നൽകി.
നിലവിലുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസിനിയമപ്രകാരം ഗർഭച്ഛിദ്രത്തിനുള്ള സമയപരിധി 20-24 ആഴ്ചകളാണ്. നേരത്തെ ഏപ്രിൽ 24-ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് സമാനമായ സാഹചര്യത്തിൽ ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ കാര്യവും കോടതി പരാമർശിച്ചു.















