കൊച്ചി: സിനിമ നിര്‍മ്മാണത്തിലെ കനത്ത സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് താന്‍ കടുത്ത ജീവിതപ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് നടന്‍ സുബീഷ് സുധി. കടബാധ്യതകള്‍ താങ്ങാനാവാതെ രണ്ടുതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും സുഹൃത്തുക്കളുടെയും പോലീസിന്റെയും ഇടപെടലിലൂടെയാണ് താന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും താരം വെളിപ്പെടുത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി എണ്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ട സുബീഷ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ‘ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം’. എന്നാല്‍ സിനിമയുടെ തുടക്കം മുതല്‍ തന്നെ പ്രതിസന്ധികള്‍ പിന്തുടര്‍ന്നിരുന്നതായി സുബീഷ് പറയുന്നു.
ചിത്രത്തിന്റെ പേരില്‍ നിന്ന് ‘ഭാരതം’ എന്ന വാക്ക് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കിയത് റിലീസിന് മുന്‍പ് തിരിച്ചടിയായി. സിനിമ പുറത്തിറങ്ങുന്നതിന് വെറും രണ്ട് ദിവസം മുന്‍പ് തിരക്കഥാകൃത്ത് നിസാം അന്തരിച്ചു. ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ തീയേറ്ററുകളില്‍ തരംഗമായിരുന്ന സമയത്താണ് ഈ ചെറിയ ചിത്രം റിലീസ് ചെയ്തത്. പരീക്ഷാക്കാലവും നോമ്പ് മാസവും സിനിമയെ സാമ്പത്തികമായി ബാധിച്ചു. സിനിമയുടെ വിതരണാവകാശത്തിനായി ബോംബെയില്‍ പോയപ്പോള്‍ ഏജന്റുമാര്‍ പണം വാങ്ങി പറ്റിച്ചതായും സുബീഷ് വെളിപ്പെടുത്തി.
സിനിമ പരാജയപ്പെട്ടതോടെ കടം നല്‍കിയവര്‍ നിയമനടപടിയുമായി മുന്നോട്ട് പോയത് സുബീഷിനെ കൂടുതല്‍ തളര്‍ത്തി. ‘എന്റെ വീട് ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. കേസ് നിലവില്‍ വാറണ്ട് ആയിക്കഴിഞ്ഞു. എപ്പോള്‍ വേണമെങ്കിലും ജയിലിലാകാം എന്ന അവസ്ഥ. കടം തന്നവര്‍ നിരന്തരം വിളിക്കുന്നു. നല്ല കാലത്ത് കൂടെയുണ്ടായിരുന്നവര്‍ ഇപ്പോള്‍ ഫോണ്‍ പോലും എടുക്കുന്നില്ല.’ – സുബീഷ് സുധി. രണ്ടു തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചപ്പോള്‍ സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപെടുകയായിരുന്നു. ഡിസിപി അശ്വതി മാഡം നല്‍കിയ ആശ്വാസവാക്കുകളാണ് ജീവിതത്തിലേക്ക് തിരികെ വരാന്‍ ധൈര്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്നോടൊപ്പം സിനിമയില്‍ സഹകരിച്ച മറ്റ് നിര്‍മ്മാതാക്കളും സമാനമായ സാമ്പത്തിക തകര്‍ച്ചയിലാണെന്ന് സുബീഷ് പറഞ്ഞു. തീയേറ്ററുകളില്‍ നല്ല അഭിപ്രായം നേടിയിട്ടും നിര്‍ഭാഗ്യം കൊണ്ട് തകര്‍ന്നുപോയ ഈ സിനിമയുടെ ബാധ്യതകളില്‍ നിന്ന് കരകയറാന്‍ കേരളം കൂടെയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിജീവനത്തിനായി ആരെങ്കിലും കനിവു കാട്ടുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരന്‍.















