തൃശൂർ: തൃശൂർ കോടാലിയിൽ ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൂടെയുണ്ടായിരുന്ന കുഞ്ഞനിയൻ ആൽജോയില്ലാത്ത വീട്ടിലേക്കാണ് അനോഷിന്റെ മടക്കം.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയും എക്മോ ചികിത്സയിലൂടെയുമാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിന്റെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലായതോടെയാണ് ഇന്ന് വൈകുന്നേരം നാലരയോടെ ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരും നഴ്സുമാരും പൂക്കൾ നൽകി യാത്രയാക്കിയപ്പോൾ, തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അനോഷ് നന്ദി പറഞ്ഞു.
ശംഖുവരയൻ പാമ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് ചികിത്സയ്‌ക്ക് നേതൃത്വം നൽകിയ ഡോക്ടർ രമേശ് ഓർമ്മിപ്പിച്ചു. കടിച്ചത് തിരിച്ചറിയാൻ പ്രയാസമുള്ള ശംഖുവരയന്റെ വിഷബാധയേറ്റാൽ കടിയേറ്റ പാടോ വേദനയോ ഉണ്ടാകില്ലെന്നും, അർദ്ധരാത്രിയിലുണ്ടാകുന്ന വയറുവേദന പ്രധാന ലക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 19-നാണ് അനോഷിനും സഹോദരൻ ആൽജോയ്‌ക്കും ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റത്. എട്ടു വയസ്സുകാരനായ ആൽജോ നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു.















