വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പാകിസ്താന്‍ മുന്‍കൈയെടുത്ത് മുന്നോട്ടുവെച്ച ഇറാന്റെ പുതിയ ചര്‍ച്ചാ നിര്‍ദേശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ഇറാന്റെ ആവശ്യങ്ങള്‍ തനിക്ക് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും നിലവിലെ നിര്‍ദേശങ്ങളില്‍ താന്‍ ഒട്ടും തൃപ്തനല്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ഇറാന്റെ നിലവിലെ ആഭ്യന്തര സാഹചര്യങ്ങളെ ട്രംപ് പരിഹസിച്ചു. ഇറാന്റെ നേതൃത്വം ഭിന്നിച്ചിരിക്കുകയാണെന്നും സാമ്പത്തികമായും സൈനികമായും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.
ഈ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാനാണ് അവര്‍ ഇപ്പോള്‍ കരാറിന് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനെ ഒരു കാരണവശാലും ആണവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് ട്രംപ് ആവര്‍ത്തിച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി യുറേനിയം സമ്പുഷ്ടീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് ആണവായുധ നിര്‍മ്മാണത്തിനുള്ള നീക്കമാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം. ‘അവരെ ആക്രമിച്ച് എന്നെന്നേക്കുമായി ഇല്ലാതാക്കണമോ അതോ കരാറിലെത്തണമോ’ എന്ന ചോദ്യത്തിന്, മാനുഷിക പരിഗണനകള്‍ വെച്ച് ആക്രമണത്തോട് തനിക്ക് താല്‍പ്പര്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.
പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താന്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ട്രംപ് പ്രശംസിച്ചു. ഫോണിലൂടെയുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാന്‍ ചോദിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ അമേരിക്ക തയ്യാറല്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതേസമയം, അമേരിക്ക ഭീഷണിപ്പെടുത്തുന്ന ശൈലി മാറ്റിയാല്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂ എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പ്രതികരിച്ചു. ഏത് തരത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാന്‍ ഇറാന്റെ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുഎസ് ഉപരോധങ്ങളും ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങളും സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പാകിസ്താന്‍ വഴിയുള്ള നയതന്ത്ര നീക്കങ്ങള്‍ ഫലം കാണുമോ എന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെടുന്നത് അന്താരാഷ്‌ട്ര എണ്ണ വിപണിയെയും ആശങ്കയിലാഴ്‌ത്തുന്നുണ്ട്.















