തിരുവനന്തപുരം: രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കടുവ തിരുവനന്തപുരം മൃഗശാലയില്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് പിടികൂടി മൃഗശാലയിലെത്തിച്ച കടുവയാണിത്. തീവ്രമായ ബ്രോങ്കോ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കടുവ നിരീക്ഷണത്തിലായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ മരുന്നുകളോട് ശരീരം വേണ്ടവിധം പ്രതികരിച്ചിരുന്നില്ലെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു.
2025 ജനുവരിയില്‍ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനിയില്‍ നിന്നാണ് ഈ കടുവയെ പിടികൂടുന്നത്. ഏകദേശം 11 വയസ്സ് പ്രായമുണ്ടായിരുന്ന കടുവയ്‌ക്ക് പിടികൂടുമ്പോള്‍ പരിക്കുകളുണ്ടായിരുന്നു. ചികിത്സയിലൂടെ പരിക്കുകള്‍ മാറിയെങ്കിലും കോമ്പല്ലുകള്‍ ഇല്ലാത്തതിനാല്‍ സ്വാഭാവിക വനത്തില്‍ ഇരതേടാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് മൃഗശാലയില്‍ സംരക്ഷിച്ചു വന്നിരുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍ എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. വൈകുന്നേരം നാല് മണിയോടെ മൃഗശാലാ വളപ്പില്‍ മൃതദേഹം ദഹിപ്പിച്ചു. മൃഗശാല ഡയറക്ടര്‍ മഞ്ജുളാ ദേവി, സൂപ്രണ്ട് രാജേഷ് വി.എസ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ കടുവയ്‌ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ിലവില്‍ ഒരു വെള്ളക്കടുവയും (ശ്രാവണ്‍) രണ്ട് ബംഗാള്‍ കടുവകളുമാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്. കടുവകളുടെ ശരാശരി ആയുസ്സ് 12 വര്‍ഷമാണെന്നിരിക്കെ, വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളും അന്തരിച്ച കടുവയെ അലട്ടിയിരുന്നു.















