ന്യൂഡൽഹി: ഡൽഹിയിൽ ജഡ്ജിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 30 വയസ്സുള്ള അമൻ കുമാർ ശർമ്മയാണ് ആത്മഹത്യ ചെയ്തത്. അമന് ഭാര്യയുമായി നിരന്തരം തർക്കമുണ്ടായിരുന്നതായി ജഡ്ജിയുടെ ബന്ധുക്കൾ പറഞ്ഞു.
അമൻ അച്ഛനെ വിളിച്ച് ജീവിക്കാൻ പ്രയാസമായിയെന്ന് പറഞ്ഞതായി അമൻ കുമാർ ശർമ്മയുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അമൻ തന്റെ പിതാവിനെ വിളിച്ച് വളരെ വിഷമമുണ്ട്, ജീവിതം ദുഷ്‌കരമായി എന്ന് പറഞ്ഞിരുന്നു. ഈ കോൾ ലഭിച്ചതിന് ശേഷം പിതാവ് അൽവാറിൽ നിന്ന് ദൽഹിയിൽ എത്തി. അവിടെ വെച്ച് മകനും മരുമകളും വഴക്കിടുന്നത് അദ്ദേഹം കണ്ടു. ഇതിനിടയിൽ മരുമകൾ സ്ഥലം വിട്ടുപോകൂ അല്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന്. പറഞ്ഞു. രാവിലെ ഇരുവരും വീണ്ടും വഴക്കിട്ടു. തുടർന്ന് ജഡ്ജി കുളിമുറിയിൽ പൂട്ടി കിടന്നു. പിന്നീട്, അദ്ദേഹത്തിന്റെ മൃതദേഹം ഒരു കുരുക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധു ഇപ്പോൾ മൊഴി നൽകിയിരിക്കുന്നത്.
രണ്ട് മാസമായി ജഡ്ജി ഭാര്യയുമായി തർക്കത്തിലായിരുന്നുവെന്നും ബന്ധു പറഞ്ഞു. അച്ഛൻ പോലീസിന് നൽകിയ മൊഴിയിൽ ആത്മഹത്യയ്‌ക്ക് തൊട്ടുമുമ്പ് ഭാര്യാഭർത്താക്കന്മാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഭാര്യ ഉച്ചത്തിൽ നിലവിളിക്കുകയും അമൻ കരയുകയും ചെയ്തുവെന്നാണ് മൊഴി.
രാജസ്ഥാനിലെ അൽവാർ സ്വദേശിയായ അമൻ ദൽഹിയിലെ നോർത്ത്-ഈസ്റ്റ് ജില്ലയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിൽ (ഡിഎൽഎസ്എ) സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. ദൽഹിയിലെ ഗ്രീൻ പാർക്ക് വസതിയിലാണ് അദ്ദേഹം ഭാര്യയോടൊപ്പം താമസിച്ചിരുന്നത്.
മരിച്ചയാളുടെ ഭാര്യയും ഒരു ജുഡീഷ്യൽ ഓഫീസറാണെന്നും അവരുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.















