കോതമംഗലം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളിലെ സ്ഥിരസാന്നിധ്യമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നാടകീയമായി പിടികൂടി. കോതമംഗലം പുന്നേക്കാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ക്രിമിനല്‍ സംഘങ്ങള്‍ ഒത്തുചേരുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കോതമംഗലം പോലീസ് നടത്തിയ നീക്കത്തിലാണ് കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തിയത്. അര്‍ജുന്‍ ആയങ്കിക്ക് പുറമെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും സംഘത്തിലുണ്ടായിരുന്നു.
വിവാഹത്തിന്റെ മറവില്‍ കേരളത്തിലെ പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളുടെ വലിയൊരു സംഗമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരുകാലത്ത് അഴിക്കോട് കപ്പക്കടവ് യൂണിറ്റില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍, രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലൂടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ചത്. ലഹരിക്കടത്ത് മാഫിയയുമായുള്ള ബന്ധം പുറത്തായതോടെ പാര്‍ട്ടി ഇയാളെ പുറത്താക്കിയെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഇടത് ചിഹ്നങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ ആകര്‍ഷിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.
‘വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ഇടനിലക്കാരെ ആക്രമിച്ച് തട്ടിയെടുക്കുന്ന (പൊട്ടിക്കല്‍) രീതിയാണ് ആയങ്കിയുടെ സംഘം പ്രധാനമായും പിന്തുടരുന്നത്.’കോതമംഗലത്ത് ഇയാള്‍ എത്തിയത് വെറുമൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രമാണോ അതോ പുതിയ ക്വട്ടേഷന്‍ കരാറുകള്‍ ഉറപ്പിക്കാനാണോ എന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ക്രിമിനല്‍ ശൃംഖലയെക്കുറിച്ചുള്ള സൂചനകള്‍ പിടിയിലായവരില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.















