ചെന്നൈ ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഡി എം കെയുടെ ശക്തികേന്ദ്രങ്ങളിൽ പോലും വിജയുടെ പാർട്ടിയായ ടിവികെയാണ് മുന്നേറുന്നത് . അതേസമയം തെരഞ്ഞെടുപ്പിൽ വിജയ് തോൽക്കുമെന്നുമുള്ള അഭ്യൂഹം വിശ്വസിച്ച്, കൃഷ്ണഗിരി ജില്ലയിൽ നിന്നുള്ള പാർട്ടി അനുയായി കഴുത്ത് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
കൃഷ്ണഗിരി സ്വദേശി മഹേന്ദ്രൻ (28) ആണ് കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ചത്. നിലവിളി കേട്ടെത്തിയ ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ കൃഷ്ണഗിരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മഹേന്ദ്രൻ അവിടെ തീവ്രപരിചരണത്തിലാണ്. തമിഴ്‌നാട് വിക്ടറി പാർട്ടി നേതാവ് വിജയ്‌യുടെ കടുത്ത ആരാധകനാണ് മഹേന്ദ്രൻ.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്‌ക്കാണ് മേൽക്കൈ പ്രവചിക്കുന്നത്. എക്സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തിൽ മഹേന്ദ്രൻ ദുഖിതനായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.വിജയ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ പരാജയപ്പെടുമെന്ന് കൃഷ്ണഗിരി പ്രദേശത്ത് കിംവദന്തി പ്രചരിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് സത്യമാണെന്ന് വിശ്വസിച്ച മഹേന്ദ്രൻ വളരെയധികം മാനസിക സംഘർഷം അനുഭവിച്ചതായി ബന്ധുക്കൾ പറയുന്നു .















