തിരുവനന്തപുരം: കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിച്ച വാഹനത്തെച്ചൊല്ലി വിവാദം പുകയുന്നു. ചൊവ്വാഴ്ച രാവിലെ കണ്ണൂരില്‍ നിന്ന് വിമാനമാര്‍ഗം എത്തിയ മുഖ്യമന്ത്രി, തന്റെ പതിവ് ഔദ്യോഗിക വാഹനമായ ‘ഒന്നാം നമ്പര്‍’ കാറും പോലീസ് അകമ്പടിയും ഒഴിവാക്കിയിരുന്നു. പകരം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. എന്നാല്‍, ഈ വാഹനം നിരവധി ഗതാഗത നിയമലംഘനങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുഖ്യമന്ത്രി യാത്ര ചെയ്ത കാറിന് 2024 മുതല്‍ ഇതുവരെ 18 ഗതാഗത നിയമലംഘന നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പിഴയടയ്‌ക്കാതെ കുടിശികയായി കിടക്കുകയാണ്. പലതവണ വേഗപരിധി ലംഘിച്ചതിന് ക്യാമറകളില്‍ കുടുങ്ങി. ഡ്രൈവറോ യാത്രക്കാരോ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനും പിഴയുണ്ട്. നിരോധിത ഹോണുകള്‍ ഉപയോഗിച്ചതിനും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.
ഔദ്യോഗിക പദവികള്‍ താല്‍ക്കാലികമായി മാറ്റിവെച്ച് പാര്‍ട്ടി കാറില്‍ മുഖ്യമന്ത്രി യാത്ര ചെയ്തത് എന്തിനാണെന്ന് തിരഞ്ഞവരാണ് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാവിന്റെ വാഹനമായിട്ടും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്‌ക്കാന്‍ തയ്യാറാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
സാധാരണക്കാര്‍ക്ക് ക്യാമറ വഴി പിഴ ലഭിക്കുമ്പോള്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാര്‍, സ്വന്തം പാര്‍ട്ടിയുടെ വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുന്നു എന്ന ആക്ഷേപവും ശക്തമായി. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്‌ട്രീയമായി പ്രതിരോധത്തിലായ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഈ പുതിയ വിവാദം കൂടി കടുത്ത തലവേദനയാകുകയാണ്.















