കോഴിക്കോട്: സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വാഹനം തകരാറിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാലിനെ (24) ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടി സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പിന്നാലെയെത്തിയ പ്രതി, വണ്ടിയുടെ പിൻ ചക്രം ഇളകുന്നുണ്ടെന്നും നട്ട് ലൂസാണെന്നും പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചു. വണ്ടി നന്നാക്കാൻ വർക്ക് ഷോപ്പ് കാണിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അവിടെനിന്ന് രക്ഷപ്പെട്ട് യാത്ര തുടർന്ന പെൺകുട്ടിയെ പ്രതി പിന്തുടരുകയും വഴിയിൽ തടഞ്ഞുനിർത്തി വീണ്ടും ആക്രമിക്കുകയും ചെയ്തു.
യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു. പിടിയിലായ അജ്മൽ ബിലാൽ പോലീസിന് സ്ഥിരം തലവേദന സൃഷ്ടിക്കുന്ന കുറ്റവാളിയാണ്. ഇയാൾക്കെതിരെ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ നിലവിലുണ്ട്. ചെമ്മങ്ങാട്, ടൗൺ, മെഡിക്കൽ കോളേജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിൽ മോഷണം കൂടാതെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, മയക്കുമരുന്ന് ഉപയോഗം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച ഉള്‍പ്പടെ നിരവധി കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഒരു വർഷത്തേയ്‌ക്ക് കാപ്പ നിയമപ്രകാരം പ്രതിയെ നാടു കടത്തിയിരുന്നു.
എന്നാൽ പ്രതി നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിപ്പിച്ച് അതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ചുള്ളിക്കാട് വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചെമ്മങ്ങാട് ഇൻസ്‌പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ബാബു, സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ റിജേഷ്, രഞ്ജിത്ത്, നിജാസ്, സുഗേഷ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















