മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ സബർബൻ റെയിൽവേ ശൃംഖലയിൽ ട്രെയിനിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഭയന്ദർ റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്‌ക്ക് 12.05-ഓടെയായിരുന്നു ആദ്യ സംഭവം. പ്ലാറ്റ്‌ഫോമിൽ ട്രെയിൻ കാത്തുനിന്ന യാത്രക്കാരെ ഒന്നടങ്കം പരിഭ്രാന്തിയിലാഴ്‌ത്തിക്കൊണ്ട് ഒരാൾ ലോക്കൽ ട്രെയിനിനടിയിൽ പ്പെടുകയായിരുന്നു.
അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഘാട്കോപ്പർ സ്റ്റേഷനിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരപകടത്തിൽ 73 വയസ്സുകാരനായ ബാലസുബ്രഹ്മണ്യം സിംഗാരം അയ്യർ ആണ് മരിച്ചത്.
ഏപ്രിൽ 27-ന് രാവിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് വന്ന സ്ലോ ലോക്കൽ ട്രെയിൻ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെമ്പൂർ തിലക് നഗർ സ്വദേശിയായ ഇദ്ദേഹത്തെ കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ പോലീസിൽ പരാതി നൽകി കാത്തിരിക്കവെയാണ് ഘാട്കോപ്പറിൽ നിന്നും മരണവാർത്ത എത്തുന്നത്.
കുർള റെയിൽവേ പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ട്രാക്ക് മുറിച്ചുകടക്കുന്നതും പ്ലാറ്റ്‌ഫോമിന്റെ അരികിൽ നിൽക്കുന്നതും ഒഴിവാക്കണമെന്ന് റെയിൽവേ അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർ അമിത ജാഗ്രത പാലിക്കണമെന്നും നിയമങ്ങൾ ലംഘിക്കരുതെന്നും പോലീസ് നിർദ്ദേശിച്ചു.















