കൊൽക്കത്ത: മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാനമൊഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് കൂട്ടരാജി.
സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവരാണ് ‘മുഖ്യ ഉപദേശക’ സ്ഥാനങ്ങൾ രാജിവെച്ചത്. ഇവർക്ക് പുറമെ മമതയുടെ പ്രിൻസിപ്പൽ സെക്രട്ടറി മനോജ് പന്ത്, സാമ്പത്തിക വിദഗ്ധനായ അഭിരൂപ് സർക്കാർ എന്നിവരും രാജിവെച്ചു.
അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത നേരത്തെ തന്നെ ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 294 സീറ്റുകളിൽ 207-ഓളം സീറ്റുകളാണ് ബിജെപി നേടിയത്. വൻ വിജയം നേടിയതോടെ ഭരണതലത്തിൽ പ്രത്യക്ഷമായ മാറ്റങ്ങളാണ് ഉണ്ടായത്. നിർണ്ണായക സ്വാധീനമുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് മമത ബാനർജിയുടെ ഭരണത്തിൽ നിന്നും രാജിവെച്ചത്.
കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെത്തുടർന്ന് വിരമിച്ച ആലാപൻ ബന്ദോപാധ്യായ മമതയുടെ പ്രത്യേക ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തിയായിരുന്നു. ബിജെപി സർക്കാർ അധികാരത്തിലേറാൻ ഒരുങ്ങുന്നതിനിടെ ഭരണസിരാകേന്ദ്രങ്ങളിൽ അഴിച്ചുപണി തുടരുന്നു.
തൃണമൂൽ സർക്കാരിന് കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ സ്ഥാനമൊഴിഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ സർക്കാർ ചുമതലയേൽക്കുന്നതിന് മുന്നോടിയായി ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറില്ലയെന്ന മമതയുടെ പ്രഖ്യാപനം രാഷ്‌ട്രീയ വൃത്തങ്ങളിൽ ചിരി പടർത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട രാഷ്‌ട്രീയ സംഘർഷങ്ങൾ തുടരുകയാണ്. അക്രമസംഭവങ്ങളിൽ ഇതുവരെ ആറോളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു















