തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ ഭരണമാറ്റമുണ്ടായ സാഹചര്യത്തിൽ, ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ഊർജ്ജിതമാക്കുന്നു. പദ്ധതി അംഗീകരിക്കുന്നതിനായി കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കത്തയക്കും.
ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതോടെ പദ്ധതിയുടെ തടസ്സങ്ങൾ നീങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ കുറെക്കാലമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പ്രധാന തർക്കവിഷയമായിരുന്നു പിഎം ശ്രീ പദ്ധതി. ഈ പദ്ധതി പ്രകാരം സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയൊരു തുക കേന്ദ്രം നൽകുമായിരുന്നു. എന്നാൽ സംസ്ഥാന സർക്കാറിന്റെ എതിർപ്പ് കാരണം പദ്ധതി അംഗീകരിക്കാത്തതിനെത്തുടർന്ന് കേരളത്തിന് ലഭിക്കേണ്ട 1500 കോടിയോളം രൂപ ലഭിച്ചില്ല.
ഇത് സ്കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും സ്കോളർഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിച്ചു. 2025 ഒക്ടോബറിൽ വിദ്യാഭ്യാസ വകുപ്പ് കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പിട്ടെങ്കിലും സി.പി.ഐ അടക്കമുള്ള ഇടത് ഘടകകക്ഷികളുടെ കടുത്ത എതിർപ്പിനെത്തുടർന്ന് അത് മരവിപ്പിക്കുകയായിരുന്നു.
തമിഴ്നാട്ടിലും കേരളത്തിലും പുതിയ സർക്കാരുകൾ അധികാരമേറ്റ സാഹചര്യത്തിൽ, നിലനിന്നിരുന്ന നയപരമായ തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. സംസ്ഥാനങ്ങൾ വഴങ്ങുകയാണെങ്കിൽ തടഞ്ഞുവെച്ചിരിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിദ്യാഭ്യാസ ഫണ്ട് കേന്ദ്രം വിട്ടുകൊടുക്കും.















