ചെന്നൈ: ടിവികെ തലവൻ വിജയിയുടെ മുഖ്യമന്ത്രി മോഹം അനിശ്ചിതത്വത്തിൽ. കേവല ഭൂരിപക്ഷത്തിനുള്ള മാന്ത്രിക സഖ്യ തികയ്‌ക്കാൻ ഫലപ്രഖ്യാപനത്തിന് പിന്നാലെ വിജയ് നെട്ടോട്ടമോടുകയാണ്. മെയ് 7 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം. സത്യപ്രതിജ്ഞ ചെയ്യാമെന്ന ധാരണയിൽ ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. 118 എംഎൽഎമാരുടെ പിന്തുണാ കത്ത് ലഭിച്ച ശേഷം മാത്രമേ നടപടിയുമായി മുന്നോട്ട് പോകൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കുകയായിരുന്നു.
രണ്ട് ദിവസത്തിനിടെ രണ്ട് തവണ ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട വിജയ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. ആദ്യ കൂടിക്കാഴ്ചയിൽ ആകെ 112 പേരുടെ പിന്തുണ വിജയ് അവകാശപ്പെടുന്നുന്നത്. 108 സീറ്റുകളാണ് ടിവികെ നേടിയത്. വിജയ് മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് ഒഴിയേണ്ടതിനാൽ സഭയിലെ അംഗബലം 107 ആയി കുറയും.
എന്നാൽ എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കാൻ വിജയ്‌ക്ക് സാധിച്ചിട്ടില്ല. ഇതോടെ കൃത്യമായ രേഖകൾ ഹാജരാക്കി ഭൂരിപക്ഷം വ്യക്തമാക്കിയാലേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിലപാടെടുക്കുകയായിരുന്നു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാർ നിലവിൽ വരണമെന്നും കൃത്യമായ സംഖ്യ തെളിയിക്കുന്നതുവരെ കാത്തിരിക്കുമെന്നും അർലേക്കർ പറഞ്ഞു.
വിജയ് നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്‌ക്കാൻ സിപിഎമ്മോ സിപിഐയോ മുന്നോട്ട് വന്നിട്ടില്ല. മുസ്ലീം ലീഗും ഒപ്പം നിൽക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാല് സീറ്റുകളുള്ള പട്ടാളി മക്കൾ കക്ഷി വിജയിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അവർ ഇതുവരെ ഔദ്യോഗിക പിന്തുണ കത്ത് നൽകിയിട്ടില്ല.















