മുംബൈ : ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ഇത് തണ്ണിമത്തൻ കഴിച്ചതുമൂലമുണ്ടായ ഭക്ഷ്യവിഷബാധയല്ലെന്നും, മാരകമായ എലിവിഷം ശരീരത്തിനുള്ളിൽ ചെന്നതാണെന്നും ഫോറൻസിക് പരിശോധനയിൽ ഇപ്പോൾ സ്ഥിരീകരിച്ചു. മരിച്ചവരുടെ ആന്തരാവയവങ്ങളിലും അവർ കഴിച്ച തണ്ണിമത്തന്റെ അവശിഷ്ടങ്ങളിലും എലിവിഷത്തിന് ഉപയോഗിക്കുന്ന ‘സിങ്ക് ഫോസ്ഫൈഡ്’ (Zinc Phosphite) എന്ന മാരകമായ രാസവസ്തുവിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
മൊബൈൽ ആക്സസറീസ് കട ഉടമയായ അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ (13) എന്നിവരാണ് മരണപ്പെട്ടത്. ഏപ്രിൽ 25 ശനിയാഴ്ച വാരാന്ത്യത്തിൽ രാത്രി നടന്ന വിരുന്നിന് പിന്നാലെയാണ് മരണം വിരുന്നെത്തിയത്.
രാത്രി ബന്ധുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ ഇവർ തണ്ണിമത്തൻ കഴിച്ചിരുന്നു. തുടർന്ന് അഞ്ചു മണിയോടെ കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയും മണിക്കൂറുകൾക്കുള്ളിൽ നാലുപേരും മരിക്കുകയുമായിരുന്നു. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ എന്നിവയുൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പച്ചനിറത്തിലായതായി പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇത് മാരകമായ വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചനയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
തണ്ണിമത്തനിൽ എലിവിഷം എങ്ങനെ കലർന്നു എന്നതിലാണ് പൊലീസ് ഇപ്പോൾ പ്രധാനമായും അന്വേഷണം നടത്തുന്നത്. പുതിയ ഫോറൻസിക് റിപ്പോർട്ട് പ്രകാരം അബ്ദുള്ളയുടെ ശരീരത്തിൽ ശക്തമായ വേദനസംഹാരിയായ മോർഫിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിത സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്ന മോർഫിൻ എങ്ങനെ ശരീരത്തിലെത്തി എന്നതും അന്വേഷണ പരിധിയിലുണ്ട്.അബദ്ധത്തിൽ സംഭവിച്ചതാണോ അതോ ആരെങ്കിലും ബോധപൂർവ്വം പഴത്തിനുള്ളിൽ വിഷം കുത്തിവെച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.
വിരുന്നിൽ പങ്കെടുത്ത ഒൻപത് പേരിൽ തണ്ണിമത്തൻ കഴിച്ച നാലുപേർ മാത്രമാണ് മരിച്ചത്. മറ്റ് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ, മരണകാരണം തണ്ണിമത്തൻ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഇളയ മകൾ ഞായറാഴ്ച രാവിലെയും, കുടുംബനാഥനായ അബ്ദുള്ള രാത്രിയുമാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരിക്കെ ഭാര്യയും മൂത്ത മകളും മരണപ്പെട്ടു.
കുടുംബത്തോടൊപ്പം അന്ന് പുലാവ് കഴിച്ച ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ തണ്ണിമത്തൻ കേന്ദ്രീകരിച്ചുതന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്.അബ്ദുള്ള മരണപ്പെടുന്നതിന് മുൻപ് പോലീസിന് നൽകിയ മൊഴിയിൽ തണ്ണിമത്തൻ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്. തണ്ണിമത്തൻ കഴിച്ചാൽ മരണം സംഭവിക്കുമെന്ന പ്രചാരണം തെറ്റാണെന്നും, വിഷാംശം പഴത്തിൽ കലർന്നതാണ് അപകടത്തിന് കാരണമെന്നും വ്യക്തമായതോടെ മേഖലയിലെ പഴ വ്യാപാരികളുടെ ആശങ്കയും ഒഴിഞ്ഞിട്ടുണ്ട്. എലിവിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടോ എന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.















