തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പോര് മൂർച്ഛിക്കുമ്പോൾ വി ഡി സതീശനെതിരെയുള്ള പരാമർശവുമായി മുൻ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കേരളത്തില്‍ ഒരു വി ഡി സതീശന്‍ അല്ല, നിരവധി വി ഡി സതീശന്മാരുണ്ടെനന്നായിരുന്നു കെ സുധാകരന്റെ മറുപടി. തിരുവനന്തപുരത്ത് എഐസിസി നിരീക്ഷകരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തി മടങ്ങവെയായിരുന്നു ഈ പ്രതികരണം. എന്നാൽ കേരള രാഷ്‌ട്രീയത്തെക്കുറിച്ച് നിരീക്ഷകരെ ബോധ്യപ്പെടുത്തിയെന്നും തൃപ്തനാണെന്നും കെ സുധാകരന്‍ പറഞ്ഞു.
‘എഐസിസി നിരീക്ഷകരെ കണ്ടു. എല്ലാം വിശദീകരിച്ചു. കേരള രാഷ്‌ട്രീയത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി. ഞാന്‍ തൃപ്തനാണ്. ഒരു പ്രത്യേക പേര് എഐസിസിക്ക് മുന്നില്‍ പറഞ്ഞിട്ടില്ല. ഫോര്‍മുല നിര്‍ദേശിക്കുകയാണ് ചെയ്തത്. എന്താണ് ഫോര്‍മുലയെന്ന് പബ്ലിക്കിന് മുന്നില്‍ പറയാനാകില്ല. രഹസ്യമാണ്’, വാർത്താ ഏജൻസിയോടായിരുന്നു കെ സുധാകരന്റെ പ്രതികരണം.
വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തോടാണ് ‘നോട്ട് ഓണ്‍ലി വി ഡി സതീശന്‍. സോ മെനി വി ഡി സതീശന്‍ ഇന്‍ പാര്‍ട്ടി. കോണ്‍ഗ്രസിന് നിരവധി നേതാക്കളുണ്ട്. നേതൃത്വമുണ്ട്. അതില്‍ വി ഡി സതീശനുമുണ്ട്’, എന്നും കെ സുധാകരന്‍ പറഞ്ഞു.
കെ സി വേണുഗോപാലിന്റെ വരവ് തടയാന്‍ വിഡി സതീശന്‍ – രമേശ് ചെന്നിത്തല പക്ഷങ്ങള്‍ കൈകോര്‍ത്തേക്കും എന്ന വാർത്ത പാറകെക് പ്രചരിക്കുന്നുണ്ട്. എം എൽ എ മാരുടെ എണ്ണത്തിൽ കെ സി വേണുഗോപാലിന് ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് സതീശൻ – ചെന്നിത്തല വിഭാഗങ്ങളുടെ ലയന നീക്കം.















