ഭുവനേശ്വർ: മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഏഴു മണിക്കൂർ! ഒടുവിൽ പാറക്കൂട്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ 14-കാരനെ ഒഡിഷ അഗ്നിശമനസേന ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. നയഗർ ജില്ലയിലെ കാനിപട വനത്തിലാണ് ഷിബ പ്രധാൻ എന്ന ബാലൻ അതിസാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെട്ടത്.
കാനിപട ഗ്രാമവാസിയായ ഷിബ പ്രധാൻ ഉപജീവനത്തിനായി വനത്തിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചത്. നടന്നുനീങ്ങുന്നതിനിടെ വഴുതി വീണ ബാലന്റെ തല കൂറ്റൻ പാറകൾക്കിടയിലുള്ള ഇടുങ്ങിയ വിടവിൽ കുടുങ്ങുകയായിരുന്നു. അനങ്ങാൻ പോലും കഴിയാത്ത രീതിയിൽ ശരീരം കുടുങ്ങിപ്പോയ കുട്ടി അഞ്ച് മണിക്കൂറോളം ആരും കാണാതെ അവിടെ കിടന്നു. പിന്നീട് ഇതുവഴി വന്ന നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്.
വിവരമറിഞ്ഞ് ഓടഗാവ്, നയഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു കല്ല് മാറ്റിയാൽ മുകളിലെ വലിയ പാറക്കൂട്ടങ്ങൾ ഇടിഞ്ഞു വീഴാനുള്ള സാധ്യതയുണ്ടായിരുന്നു. കൂടാതെ പാമ്പുകളുടെ ശല്യവും ദുർഘടമായ വഴികളും ദൗത്യത്തിന് തടസ്സമായി. ഹൈഡ്രോളിക് ജാക്കുകളും അത്യാധുനിക യന്ത്രങ്ങളും ഉപയോഗിച്ച് പാറകൾക്കിടയിൽ കൃത്യമായ വിടവ് ഉണ്ടാക്കിയാണ് ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ പരിക്കേൽക്കാതെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിലുടനീളം ബോധം നിലനിർത്താനായി രക്ഷാപ്രവർത്തകർ കുട്ടിയോട് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു.
രക്ഷാപ്രവർത്തകരുടെ ധീരതയെ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രശംസിച്ചു. സേനാംഗങ്ങളുടെ അസാമാന്യമായ പ്രൊഫഷണലിസവും നിശ്ചയദാർഢ്യവുമാണ് ബാലന്റെ ജീവൻ രക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.














