ന്യൂഡൽഹി: ഐപിഎൽ 2026 സീസൺ ആവേശകരമായ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ, താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കർശന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഒപ്പിട്ട ഏഴ് പേജുള്ള സുരക്ഷാ ഉപദേശപ്രകാരമാണ് പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. ഹണിട്രാപ്പ് ഭീഷണി തടയുക, ലൈംഗികാതിക്രമ പരാതികൾ ഒഴിവാക്കുക എന്നിവയാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. ടൂർണമെന്റിന്റെ പ്രശസ്തി മുതലെടുത്ത് കളിക്കാരെ ബ്ലാക്ക് മെയിലിംഗിനും മറ്റ് നിയമക്കുരുക്കുകൾക്കും ഇരയാക്കാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ മുന്നറിയിപ്പ് നൽകുന്നു.
പുതിയ പ്രോട്ടോക്കോൾ പ്രകാരം താരങ്ങളുടെയോ സ്റ്റാഫിന്റെയോ ഹോട്ടൽ മുറികളിലേക്ക് അതിഥികളെ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ടീം മാനേജരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ആർക്കും കളിക്കാരുടെ മുറിയിൽ പ്രവേശിക്കാനാവില്ല. സന്ദർശകരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഹോട്ടൽ ലോബിയിലോ പബ്ലിക് ലോഞ്ചുകളിലോ മാത്രമേ നടത്താവൂ. കൂടാതെ, വ്യക്തിപരമായ ആവശ്യങ്ങൾക്കായി പുറത്തുപോകുന്ന കളിക്കാർ സെക്യൂരിറ്റി ലിറ്റററി ഓഫീസറുടെ മുൻകൂർ അനുമതി വാങ്ങണം. താരങ്ങളുടെ ഓരോ നീക്കവും കൃത്യമായി രേഖപ്പെടുത്തുന്ന തത്സമയ ലോഗ് ബുക്ക് സൂക്ഷിക്കണമെന്നും ഫ്രാഞ്ചൈസികൾക്ക് നിർദ്ദേശമുണ്ട്.
ടീം ഉടമകൾക്കും മാനേജ്‌മെന്റ് അംഗങ്ങൾക്കും മത്സരസമയത്ത് ഡഗൗട്ടുകളിലും ഡ്രസ്സിംഗ് റൂമുകളിലും പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിലെ പിഎംഒഎ നിയമങ്ങൾ ലംഘിക്കുന്നത് തടയാനാണിത്. നിയമലംഘനങ്ങൾ കണ്ടെത്താൻ ബിസിസിഐ പ്രത്യേക ഓപ്പറേഷൻസ് ടീം മിന്നൽ പരിശോധനകൾ നടത്തും. നിയമങ്ങൾ പാലിക്കാത്തവർക്ക് വലിയ പിഴയോ ടൂർണമെന്റിൽ നിന്ന് സസ്പെൻഷനോ നേരിടേണ്ടി വരും. ലൈംഗികാരോപണങ്ങളോ മറ്റ് കുറ്റകൃത്യങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ കേസ് നേരിട്ട് പോലീസ് അന്വേഷണത്തിന് കൈമാറുമെന്നും ബിസിസിഐ വ്യക്തമാക്കി.















