തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ സൂചനകള്‍ ശക്തമാകുന്നതിനിടെ, സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസുകളില്‍ നിന്ന് ഫയലുകള്‍ വന്‍തോതില്‍ നീക്കം ചെയ്യുന്നതായി പരാതി. അനെക്‌സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത്, കൃഷി തുടങ്ങി പ്രധാന വകുപ്പുകളുടെ ഓഫീസുകളില്‍ നിന്നാണ് പഴ്‌സനല്‍ സ്റ്റാഫുകള്‍ ഫയലുകള്‍ വാഹനങ്ങളില്‍ കടത്തിയത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ ഈ നീക്കം വലിയ രാഷ്‌ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം പിന്‍തീയതി രേഖപ്പെടുത്തി നിരവധി ഉത്തരവുകള്‍ ഇറങ്ങിയതായി ആക്ഷേപമുണ്ട്. ഡിജിറ്റല്‍ സംവിധാനമായ ‘ഇ-ഓഫീസ്’ വഴി ഫയല്‍ നീക്കിയാല്‍ തീയതികളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നതിനാല്‍, കടലാസ് ഫയലുകള്‍ നിര്‍മ്മിച്ചാണ് ഇത്തരം അവിഹിത നീക്കങ്ങള്‍ നടത്തിയതെന്ന് സംശയിക്കപ്പെടുന്നു. ഈ രേഖകള്‍ പുതിയ സര്‍ക്കാര്‍ പരിശോധിക്കുന്നത് ഒഴിവാക്കാനാണ് ഇപ്പോള്‍ അവ നശിപ്പിക്കുകയോ ഓഫീസില്‍ നിന്ന് മാറ്റുകയോ ചെയ്യുന്നതെന്നാണ് സൂചന.
അധികാരമൊഴിയുന്നതിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ ഫയലുകള്‍ നശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പ്രതികരിച്ചു. ‘ഓരോ ഫയലും എത്ര കാലം സൂക്ഷിക്കണമെന്ന് വ്യക്തമായ ചട്ടമുണ്ട്. അത് പാലിക്കാതെ കൂട്ടത്തോടെ ഫയലുകള്‍ നീക്കം ചെയ്യുന്നത് ദുരൂഹമാണ്. ഇതിന് ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും മറുപടി പറയേണ്ടി വരും,’ അദ്ദേഹം വ്യക്തമാക്കി. ഫയല്‍ നശിപ്പിക്കല്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ അധികാരമേറ്റാലുടന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് അനുകൂല സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് അവര്‍ പ്രതിപക്ഷ നേതാവിനെ സമീപിച്ചിട്ടുണ്ട്. മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫിന്റെയും നെയിം ബോര്‍ഡുകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് നീക്കം ചെയ്തു. വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന സെക്രട്ടേറിയറ്റ് ‘സമര ഗേറ്റ്’ തുറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഫയലുകള്‍ കടത്തുന്നതിന്റേയും നശിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ ഈ വിഷയം വലിയ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.















