തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക്. ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് രാത്രി ദില്ലിയിലേക്ക് തിരിക്കും. എ.ഐ.സി.സി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് നടത്തുന്ന കൂടിക്കാഴ്ച കേരളത്തിന്റെ രാഷ്‌ട്രീയ ഭാവി നിശ്ചയിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന് നിയമസഭാ കക്ഷിയില്‍ വലിയ പിന്തുണയുണ്ടെന്നാണ് സൂചന. 45-ലധികം എം.എല്‍.എമാര്‍ കെ.സിയെ പിന്തുണയ്‌ക്കുന്നുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നു. ഈ ഭൂരിപക്ഷം ഹൈക്കമാന്‍ഡ് തള്ളിക്കളയില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കെ.സി. പക്ഷം. ദേശീയ രാഷ്‌ട്രീയത്തിലെ സ്വാധീനവും എം.എല്‍.എമാരുടെ പിന്തുണയും കെ.സിക്ക് തുണയാകുമെന്ന് കരുതപ്പെടുന്നു.
മറുഭാഗത്ത്, ഘടകകക്ഷികളുടെ ശക്തമായ പിന്തുണയുണ്ടെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശന്‍ ക്യാമ്പ്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് സതീശന്‍ മുഖ്യമന്ത്രിയാകുന്നതിനോടാണ് താല്‍പ്പര്യം. ഇതിനോടകം തന്നെ സതീശനെ അനുകൂലിച്ച് സംസ്ഥാനത്തുടനീളം വലിയ പ്രകടനങ്ങളും ഫ്‌ലക്‌സ് യുദ്ധങ്ങളും നടന്നിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ പൊതുസമ്മതിയും ഭരണപാടവവും സതീശന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.
നേതാക്കള്‍ക്കിടയില്‍ തര്‍ക്കം മുറുകിയാല്‍ ഒരു ‘സമവായ സ്ഥാനാര്‍ത്ഥി’ എന്ന നിലയില്‍ മുഖ്യമന്ത്രി പദത്തിലെത്താമെന്ന പ്രതീക്ഷ രമേശ് ചെന്നിത്തലയും കൈവിട്ടിട്ടില്ല. ദീര്‍ഘകാലത്തെ പാര്‍ലമെന്ററി പരിചയവും എല്ലാ ഗ്രൂപ്പുകളുമായുള്ള അടുപ്പവുമാണ് ചെന്നിത്തലയുടെ കരുത്ത്. എം.എല്‍.എമാരുടെയും ഘടകകക്ഷികളുടെയും അഭിപ്രായം തേടിയ എ.ഐ.സി.സി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടാണ് ദില്ലി ചര്‍ച്ചകളുടെ അടിസ്ഥാനം. ഇന്ന് രാത്രി നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം നാളെയോടെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. കേരളത്തിലെ കോണ്‍ഗ്രസ് അണികള്‍ ഒന്നടങ്കം ആവേശത്തോടെയും ആകാംക്ഷയോടെയും ദില്ലിയിലേക്കാണ് ഉറ്റുനോക്കുന്നത്.















