ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലിയുള്ള നാടകീയ നീക്കങ്ങള്‍ തുടരുന്നു. തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷന്‍ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഇതുവരെ അന്തിമ തീരുമാനമായില്ല. ഭൂരിപക്ഷം സംബന്ധിച്ച വ്യക്തമായ രേഖകളില്ലാതെ ആരെയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഗവര്‍ണര്‍ ആര്‍.എന്‍. രവി.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 118 എംഎല്‍എമാരുടെ പിന്തുണ തെളിയിക്കാന്‍ വിജയ്യ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 116 അംഗങ്ങളുടെ പിന്തുണക്കത്ത് മാത്രമാണ് വിജയ്യുടെ പക്കലുള്ളത്. രണ്ട് എംഎല്‍എമാരുള്ള വിസികെയുടെ നിലപാട് ഈ പ്രതിസന്ധിയില്‍ നിര്‍ണ്ണായകമാകും. ഭൂരിപക്ഷം ഉറപ്പാക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, അപ്രതീക്ഷിത നീക്കവുമായി എഎംഎംകെ നേതാവ് ടി ടി വി ദിനകരന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചത് രാഷ്‌ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. എടപ്പാടി പളനിസാമിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ദിനകരന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വിജയ് ഹാജരാക്കിയ ഭൂരിപക്ഷ രേഖകള്‍ വ്യാജമാണെന്നും ദിനകരന്‍ ആരോപിച്ചു.
എന്നാല്‍, വ്യാജക്കത്ത് ആരോപണം ടിവികെ നേതൃത്വം ശക്തമായി നിഷേധിച്ചിട്ടുണ്ട്. വിജയ്യുടെ രാഷ്‌ട്രീയ നീക്കങ്ങള്‍ പാളുന്നതിന് പിന്നില്‍ പാര്‍ട്ടി നേതാക്കളുടെ ഭരണപരിചയമില്ലായ്മയും രാഷ്‌ട്രീയതന്ത്രങ്ങളിലെ പോരായ്മയുമാണെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്തുന്നതിലും കൃത്യമായ ഭൂരിപക്ഷം ഗവര്‍ണറെ ബോധ്യപ്പെടുത്തുന്നതിലും പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്. വിസികെയുടെ ഇന്നത്തെ തീരുമാനം തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ പ്രധാനമാകും.















