ന്യൂഡല്‍ഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷവും അന്തിമ പ്രഖ്യാപനം ഉണ്ടായില്ല. മുഖ്യമന്ത്രി ആരെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചേര്‍ന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി അറിയിച്ചു.
യോഗത്തിന് ശേഷം നേതാക്കള്‍ പുറത്തിറങ്ങിയപ്പോള്‍ പാര്‍ട്ടി ഐക്യത്തിനാണ് മുന്‍ഗണന നല്‍കിയത്. നേതാക്കള്‍ക്ക് വേണ്ടിയുള്ള പരസ്യ പ്രകടനങ്ങള്‍ ഇനി ഒരിടത്തും പാടില്ലെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇത്തരം പ്രവണതകള്‍ സാധാരണ പ്രവര്‍ത്തകരെ വേദനിപ്പിക്കുമെന്നും സതീശന്‍ അനുകൂലികളോടും മറ്റുള്ളവരോടും സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്‌ലക്‌സ് ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളോടുള്ള വ്യക്തിപരമായ സ്‌നേഹം മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുതെന്ന് എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഓര്‍മ്മിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം എല്ലാവരും ഐക്യകണ്‌ഠേന സ്വീകരിക്കുമെന്ന് സണ്ണി ജോസഫും വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രമുഖരായ മൂന്ന് നേതാക്കളാണ് രംഗത്തുള്ളതെന്നാണ് സൂചന. ഭൂരിഭാഗം എം.എല്‍.എമാരുടെയും പിന്തുണ കെ.സിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.ഡി.എഫിലെ ഘടകകക്ഷികള്‍ സതീശനെ പിന്തുണയ്‌ക്കുന്നതായാണ് വിവരം. സീനിയോറിറ്റി പരിഗണിക്കണമെന്ന നിലപാടിലാണ് ചെന്നിത്തല. നേതാക്കളുടെ അഭിപ്രായങ്ങളും നിരീക്ഷകരുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്വീകരിക്കുന്ന അന്തിമ തീരുമാനത്തിനായി ഉറ്റുനോക്കുകയാണ് കേരളം. വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.















