തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ ബന്ധുവായ മധ്യവയസ്കനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ട് ലക്ഷം രൂപ പിഴയും കുറ്റവാളി ഒടുക്കണം.
2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ പത്താം ക്ലാസുകാരിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കാര്യം വീട്ടുകാർ അറിഞ്ഞത്. പത്താം ക്ലാസ് പരീക്ഷാഫലം വരുന്നതിനിടയാണ് പെൺകുട്ടിക്ക് അപകടം സംഭവിച്ചത്. പഠനത്തിൽ മിടുക്കി ആയ പെൺകുട്ടി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയാണ് പത്താം ക്ലാസ് വിജയിച്ചത്.
കുടുംബത്തിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും മക്കളും ഉള്ള പ്രതി പെൺകുട്ടിയുടെ വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു. വളരെ തന്ത്രപൂർവ്വം സ്വന്തം വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്.
സംഭവം നടന്ന ദിവസം വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാൻ പ്രതിയും പെൺകുട്ടിയും ഒന്നിച്ചു പോകുകയായിരുന്നു. തനിക്കും പച്ചക്കറി വാങ്ങണമെന്നും വീട്ടിൽ കയറി പേഴ്സ് എടുത്തിട്ട് പോകാമെന്നും പറഞ്ഞതാണ് പ്രതി പെൺകുട്ടിയെ വീട്ടിൽ എത്തിച്ചത്. ഭാര്യയും മക്കളും വീട്ടിലുണ്ടെന്നും പ്രതി പെൺകുട്ടിയെ ധരിപ്പിച്ചു.
പ്രതിയെ ഭയന്ന് പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കൂടാതെ പഠനത്തിൽ പിറകോട്ട് പോകാത്തതിനാൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയതുമില്ല. വാഹനാപകടത്തിൽ തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കഴക്കൂട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയത്.















