ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ മേധാവി ചന്ദ്രശേഖർ ജോസഫ് വിജയ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ‘ആണ്ടവൻ മീതെ ആണയിട്ട്’ ആയിരുന്നു വിജയ് അധികാരം ഏറ്റെടുത്തത്.
സിനിമ സ്റ്റെലിലായിരുന്നു വിജയ് സത്യവാചകം ചൊല്ലിയത്. ആദ്യഭാഗം നോക്കാതെയാണ് വായിച്ചത്. ചടങ്ങിന് മുന്നോടിയായി വന്ദേമാതരത്തിനറെ ആറ് ഖണ്ഡികകളും വേദിയിൽ ആലപിച്ചിരുന്നു. വിജയ്‌ക്ക് പുറമേ ഒൻപത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. എൻ ആനന്ദ്, ആദവ് അർജുന, ഡോ കെ ജി അരുൺരാജ്, കെ എ സെങ്കോട്ടയൻ, പി വെങ്കിട്ടരമണൻ, ആർ നിർമൽകുമാർ, രാജ്മോഹൻ, ഡോ ടി കെ പ്രഭു, സെൽവി എസ് കീർത്തന എന്നവരാണ് ഇന്ന് മന്ത്രിമാരായത്. ലോട്ടറി രാജാവ് സാൻറിയോഗോ മാർട്ടിന്റെ മകൾ ഡെയ്‌സിയുടെ ഭർത്താവും ടി വി കെ ജനറൽ സെക്രട്ടറിയുമാണ് ആദവ് അർജുന. വില്ലിവാക്കത്ത് നിന്നുമാണ് എംഎൽഎയായത്.
1967 ന് ശേഷം ഇതാദ്യമായാണ് ഡിഎംകെ- എഐഎഡിഎംകെ ഇതര സർക്കാർ തമിഴ്നാട്ടിൽ നിലവിൽ വരുന്നത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജനും ചടങ്ങിൽ പങ്കെടുത്തു. നടി തൃഷയുടെ സാന്നിധ്യവും പരിപാടിയിൽ ഉടനീളമുണ്ടായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടിവികെ ആകെ നേടിയത്. 234 അംഗ നിയമസഭയിൽ 120 എംഎൽഎമാരുടെ പിന്തുണയാണ് വിജയ് അവകാശപ്പെട്ടിരിക്കുന്നത്. കോൺഗ്രസ്- 5, സി.പി.ഐ, സി.പി.എം എന്നിവയിൽ നിന്നും 2 വീതം, മുസ്ലിം ലീഗ്- 2 എന്നിങ്ങനെയുള്ളവരുടെ പിന്തുണ വാങ്ങിയാണ് 120 എന്ന സംഖ്യയിലേക്ക് വിജയ് എത്തിയത്. മെയ് 13 നോ അതിനുമുൻപോ വിജയ് വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ടിവരും.















