കൊല്ലം: വ്യാജ രേഖകൾ ചമച്ച് അനധികൃതമായി അവയവക്കച്ചവടം നടത്തിവന്ന വൻ സംഘത്തെ കൊല്ലം സിറ്റി പോലീസ് പിടികൂടി. കല്ലുംതാഴം സ്വദേശിനി ശ്രീജ (40), വടക്കേവിളയിൽ വാടകയ്‌ക്ക് താമസിക്കുന്ന സുധീർ (31) എന്നിവരാണ് അറസ്റ്റിലായ ഏജന്റുമാർ. ഇവരെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അവയവം കൈമാറിയ വിനോദ് എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകൾ, വ്യാജമായി നിർമ്മിച്ച ആധാർ കാർഡുകൾ, മറ്റ് സുപ്രധാന രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തു.
കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഹേമലതയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കിളികൊല്ലൂർ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ശ്രീജയുടെ കല്ലുംതാഴത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ലഭിച്ചു. ശ്രീജയുടെ ഫോൺ പരിശോധിച്ചപ്പോൾ എറണാകുളം കേന്ദ്രീകരിച്ച് നടന്ന കൂടുതൽ ഇടപാടുകളുടെ വിവരങ്ങളും പോലീസിന് ലഭ്യമായിട്ടുണ്ട്. തുടർന്നാണ് ഇവരുടെ സഹായിയായി പ്രവർത്തിച്ച സുധീറിനെയും വിനോദിനെയും പോലീസ് വലയിലാക്കിയത്.
കേസിലെ മുഖ്യപ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് നജിബ് ഉൾപ്പെടെയുള്ളവർ നിലവിൽ ഒളിവിലാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊല്ലം എ.സി.പി ടി.ആർ. രാജേഷിന്റെ മേൽനോട്ടത്തിൽ കിളികൊല്ലൂർ എസ്.എച്ച്.ഒ അമൃത സതീപൻ, ഇൻസ്പെക്‌ടർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ ആളുകൾ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.















