കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊതുനിരത്തുകളിലെ ഗതാഗത തടസ്സങ്ങള്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികളുമായി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിലെ മതപരമായ ഒത്തുചേരലുകള്‍ക്കും ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രാര്‍ത്ഥനകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഭരണകൂടത്തിന്റെ നീക്കം.
ആരാധനകളും പ്രാര്‍ത്ഥനകളും പള്ളികള്‍ക്കും നിശ്ചിത കേന്ദ്രങ്ങള്‍ക്കും ഉള്ളിലായിരിക്കണമെന്നും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ റോഡുകള്‍ കയ്യേറാന്‍ അനുവദിക്കില്ലെന്നും ബിജെപി എംഎല്‍എ അര്‍ജുന്‍ സിംഗ് വ്യക്തമാക്കി. കൊല്‍ക്കത്തയിലെ തന്ത്രപ്രധാനമായ റെഡ് റോഡ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കും. സൈനിക പരിശീലനങ്ങളെപ്പോലും ബാധിക്കുന്ന തരത്തിലുള്ള വലിയ ഒത്തുചേരലുകള്‍ക്ക് ഇനി അനുമതി നല്‍കില്ല.
കന്നുകാലി കടത്ത് തടയാനും അതിര്‍ത്തി കടന്നുള്ള കള്ളക്കടത്ത് ശൃംഖലകള്‍ തകര്‍ക്കാനും ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡ്രോണ്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്ലേറ് ഉള്‍പ്പെടെയുള്ള അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
‘നിയമവാഴ്ച ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗതാഗതവും പൊതുജനങ്ങളുടെ സൈ്വര്യജീവിതവും തടസ്സപ്പെടുത്തുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ല എന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. മുന്‍ ഭരണകാലത്തെ അപേക്ഷിച്ച് ഭരണനിര്‍വ്വഹണത്തിലും ക്രമസമാധാനത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പുതിയ സര്‍ക്കാരിന്റെ ലക്ഷ്യം.















