ജമ്മു കാശ്മീര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ ഭൂമിയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന അനധികൃത കൈവശം വെക്കലുകള്‍ക്കെതിരെ കേന്ദ്രഭരണകൂടം നിര്‍ണ്ണായക നടപടി സ്വീകരിച്ചു. സംസ്ഥാനത്തുടനീളം വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 17.27 ലക്ഷം കനാല്‍ ഭൂമിയുടെ റവന്യൂ രേഖകളില്‍ നിന്നാണ് കയ്യേറ്റക്കാരുടെ പേരുകള്‍ ഔദ്യോഗികമായി നീക്കം ചെയ്തത്. പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം കശ്മീര്‍ താഴ്വരയേക്കാള്‍ നാലിരട്ടി അധികം ഭൂമിയാണ് ജമ്മു ഡിവിഷനില്‍ മാത്രം മാഫിയകളും സ്വാധീനമുള്ള വ്യക്തികളും കൈവശപ്പെടുത്തിയിരുന്നത്.
ജമ്മു ഡിവിഷനിലെ 10 ജില്ലകളില്‍ ഏഴിലും ഒരു ലക്ഷം കനാലിലധികം ഭൂമി വീതം അന്യാധീനപ്പെട്ടതായാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ കയ്യേറ്റം റിപ്പോര്‍ട്ട് ചെയ്തത് രജൗരി ജില്ലയിലാണ്. 2,73,191 കനാല്‍. റിയാസി 2,26,456 കനാല്‍, റംബാന്‍ 1,73,812 കനാല്‍, ജമ്മു 1,45,716 കനാല്‍, കത്വ 1,30,865 കനാല്‍, ബാരാമുള്ള 81,327 കനാല്‍ (കശ്മീര്‍ മേഖലയില്‍ ഒന്നാമത്). ശ്രീനഗര്‍ നഗരപരിധിയില്‍ മാത്രം 13,862 കനാല്‍ ഭൂമിയിലെ അനധികൃത ഉടമസ്ഥാവകാശം റദ്ദാക്കി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു.
വിവാദമായ ‘റോഷ്നി ആക്റ്റിന്റെ’ മറവില്‍ സ്വന്തമാക്കിയ ഭൂമിയും പുതിയ നടപടിയിലൂടെ തിരിച്ചുപിടിച്ചവയില്‍ ഉള്‍പ്പെടുന്നു. വനഭൂമിയും കേന്ദ്ര സര്‍ക്കാര്‍ ഭൂമിയും ഇതിലുണ്ട്. രേഖകളില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതോടെ ഈ വസ്തുവകകള്‍ പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലായി. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഈ വിവരങ്ങള്‍ സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. വന്‍കിട കയ്യേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം ജമ്മു കശ്മീരിലെ രാഷ്‌ട്രീയ ഭൂമികയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
വരും ദിവസങ്ങളില്‍ ഭൂമി നേരിട്ട് ഏറ്റെടുക്കുന്നതിനുള്ള കര്‍ശന നടപടികളിലേക്ക് അധികൃതര്‍ കടക്കും.















