കൊൽക്കത്ത: മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിൽ ഒരു കോടി രൂപയുടെ ക്വട്ടേഷൻ എന്ന് സിബിഐ. ക്വട്ടേഷൻ സംഘത്തിനായി വൻ തുക ചിലവഴിച്ചതായും അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും കണ്ടെത്തി.
സിബിഐ പ്രത്യേക അന്വേഷണ സംഘം കൊലപാതകം നടന്ന മധ്യംഗ്രാമിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള മൂന്നംഗ സംഘവും സിബിഐക്ക് ഒപ്പമുണ്ടായിരുന്നു.
വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളും അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. കൊലയാളി സംഘം ഉപയോഗിച്ച എല്ലാ വാഹനങ്ങളുടെയും എഞ്ചിൻ, ഷാസി നമ്പറുകൾ എന്നിവയിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
യുപിഐ ഇടപാടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങളാണ് ലഭിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ ഒരു ടോൾ പ്ലാസയിലൂടെ കൊലയാളി സംഘം ഉപയോഗിച്ച വാഹനം കടന്നു പോയിരുന്നു. ഇവിടെ നടത്തിയ യുപിഐ പണമിടപാടും അന്വേഷണത്തിൽ നിർണ്ണായകമാകും. കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് തോക്കുകളിൽ ഒന്നിന് 10 ലക്ഷം രൂപയിലധികം വിലവരും.
സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് തിങ്കളാഴ്ചയാണ് പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് അന്വേഷണം സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തത്. സിബിഐയുടെ ഡൽഹി, ധൻബാദ്, പട്‌ന, റാഞ്ചി, ലക്നൗ, കൊൽക്കത്ത എന്നീ യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
കൊലപാതകവുമായി ബന്ധപ്പെട്ട് യുപി ബിഹാർ എന്നിവിടങ്ങളിൽ നിന്നായി ഷാർപ്പ്ഷൂട്ടർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്. മായങ്ക് രാജ് മിശ്രയ്‌ക്കും വിക്കി മൗര്യയ്‌ക്കും കുപ്രസിദ്ധ ക്വട്ടേഷൻ സംഘമായ ഓങ്കാർ സിംഗ് ഗ്രൂപ്പുമായി ബന്ധമുണ്ട്. കഴിഞ്ഞ വർഷം പട്നയിലെ പരാസ് ആശുപത്രിക്കുള്ളിൽ നടന്ന ചന്ദൻ മിശ്രയെ കൊലപാതകത്തിന് പിന്നിലും ഇതേ ഓങ്കാർ സിംഗ് ഗ്രൂപ്പാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.















