തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഹൈക്കമാൻഡ് തീരുമാനം ഔദ്യോഗികമായി പുറത്തുവരും. എറണാകുളം പറവൂരിലെ വസതിയിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച വി.ഡി. സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വൻ മുൻതൂക്കമാണ് കൽപ്പിക്കപ്പെടുന്നത്.
പറവൂരിലെ സതീശന്റെ വസതിക്ക് മുന്നിൽ പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് പ്രവർത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. “CM Loading”, “നിലപാടുകളുടെ രാജാവ്” തുടങ്ങിയ സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങളുമായാണ് അണികൾ എത്തിയിരിക്കുന്നത്. പ്രഖ്യാപനം വന്നാലുടൻ വിതരണം ചെയ്യാനായി മധുരപലഹാരങ്ങളും പ്രവർത്തകർ നേരത്തെ തന്നെ കരുതിയിട്ടുണ്ട്. സമാനമായ രീതിയിൽ തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ വീടിന് മുന്നിലും പ്രവർത്തകർ ഒത്തുകൂടുന്നുണ്ടെങ്കിലും സതീശനായിരിക്കും നറുക്ക് വീഴുക എന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തിന്റെ അനുയായികൾ.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നെടുത്ത തീരുമാനം കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി മുദ്രവച്ച കവറിൽ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമായി അറിയിക്കും. എല്ലാ എം.എൽ.എമാരോടും ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്. അധികാര വടംവലികൾക്ക് അന്ത്യം കുറിച്ചുകൊണ്ട് പുതിയൊരു ഭരണനേതൃത്വത്തിലേക്ക് കേരളം ഉറ്റുനോക്കുകയാണ്.















